തൃശൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ വര്‍ഷം നടന്ന സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ഈ മാസം 30ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസം നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് ദയാബായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദുരിതബാധിതര്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ജനകീയ മുന്നണി വ്യക്തമാക്കി. അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും, പ്രത്യേക മെഡിക്കല്‍ ക്യാമ്പ്, പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാണ് ദുരിതബാധിതരുടെ ആവശ്യം.
2017 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസില്‍ താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭിക്കാനാവശ്യമായ യാതൊരു സംവിധാനങ്ങളും നിലവില്ല. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും അതിനും
തീരുമാനമുണ്ടായില്ല. 2017 ലെ സുപ്രീംകോടതി വിധിയനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടും 6727 പേര്‍ക്കാണ് പണം നല്‍കിയത്. നാലായിരത്തിലധികം പേര്‍ക്ക് കോടതി വിധിയനുസരിച്ചുള്ള തുക ഇപ്പോഴും ലഭിച്ചിട്ടില്ല. പുനരധിവസിപ്പിക്കാനുള്ള മാതൃകാഗ്രാമം ഇപ്പോഴും കടലാസിലാണെന്നും ദയാബായി പറഞ്ഞു.
ഇനി സമരത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ജനകീയ മുന്നണിയുടെ തീരുമാനം.
















