ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയിലുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുന്നതായി ആരോപണം. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ പുറത്തുനിന്നുള്ളവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തിയിരുന്നു.
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ദല്‍ഹി പോലീസ് സര്‍വ്വകലാശാല സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് മാഞ്ഞുപോയെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. എന്നാല്‍ അടുത്തുതന്നെ നടന്ന ഇത്രയും സംഘര്‍ഷങ്ങളുണ്ടായതിന്റെ ദൃശ്യങ്ങള്‍ മാഞ്ഞുപോയതായി സമ്മതിക്കാനാവില്ല. മനപ്പൂര്‍വ്വം നല്‍കാത്തതാണെന്നും പോലീസ് പറഞ്ഞു.
സംഘര്‍ഷമുണ്ടായ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആരാണ് കുറ്റവാളിയെന്നും പോലീസ് എന്തിനു സര്‍വകലാശാലയില്‍ കയറിയെന്നും വ്യക്തമാകും. ഇതുമായി ബന്ധപ്പെട്ട കലാപദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളാണ് പോലീസിനു കൈമാറാന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിയ്‌ക്കുന്നത്.
ഡിസംബര്‍ 15നാണ് ജാമിയ മിലിയ ഇസ്ലാമിത് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെന്ന പേരില്‍ ചിലര്‍ സംഘര്‍ഷം ഉണ്ടാക്കിയത്. ഇതില്‍ വ്യാപകമായി കൊള്ളയും, തിവെയ്‌പ്പും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരില്‍ ആരും വിദ്യാര്‍ത്ഥികളല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറക്കുകയും അവരുടെ മറവില്‍ കലാപം ഉണ്ടാക്കാനുമാണ് ഇവര്‍ ശ്രമം നടത്തിയത്.
സര്‍വ്വകലാശാല ആസ്ഥാനത്ത് പോലീസ് അതിക്രമിച്ചു കയറിയെന്നാണ് അധികൃതരുടെ ആരോപണം.
സിസിടിവി ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികളായ സര്‍വകലാശാല അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പോലീസ് തീരുമാനമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ്അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനായി സര്‍വകലാശാലയിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിദ്യാര്‍ത്ഥികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍വ്വകലാശാല അധികൃതരുടെ ഒത്താശയിലാണ് അവര്‍ പോലീസിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
















