ആലപ്പുഴ: സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ്. അച്യൂതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഈ മാസം 21ന്. വിഎസിനെ സംസ്‌കരിച്ച വലിയചുടുകാട്ടിലെ സ്മാരക നിര്‍മാണം വിവാദത്തിലാക്കിയതിന് പിന്നാലെ, അനുസ്മരണ പരിപാടിയില്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ പങ്കെടുപ്പിക്കാത്തതും സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റിയ കമ്മ്യൂണിസ്റ്റുകാരനെ മരണശേഷവും സിപിഎം നേതൃത്വം അവഹേളിക്കുകയാണെന്നാണ് പാര്‍ട്ടി സഖാക്കളും, എക്കാലവും വിഎസിനൊപ്പം നിന്നവരും വിമര്‍ശിക്കുന്നത്.
അനുസ്മരണ പരിപാടിയിലോ, സ്മാരകം ഉദ്ഘാടനത്തിലോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് സ്ഥാനമില്ല. പിബി അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്. പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
എം.എ. ബേബി ജനറല്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടിയിലെ പല പ്രധാന പരിപാടികളിലും ബേബിയെ അവഗണിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരത്തെ എകെജി സെന്റര്‍ ഉദ്ഘാടനം, ബേബിയെ സാക്ഷിയാക്കി പിണറായി വിജയനാണ് നിര്‍വഹിച്ചത്. സിപിഎമ്മിന്റെ പതിവ് അനുസരിച്ച് മുഖ്യമന്ത്രിയേക്കാളും പ്രതിപക്ഷ നേതാവിനേക്കാളും ഉയര്‍ന്ന സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. എന്നാല്‍ ഇവിടെ പിബി അംഗമായ പിണറായി വിജയനും, സംസ്ഥാന സെക്രട്ടറിക്കും ശേഷമാണ് ബേബിക്ക് സ്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് വിഎസിന്റെ ഒന്നാം അനുസ്മരണ പരിപാടിയിലും നേരിടുന്ന അവഗണനയെന്നാണ് ആക്ഷേപം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിക്കും ഗോവിന്ദനും എതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇവര്‍ക്ക് ബേബിയുടെ പിന്തുണ ഉണ്ടെന്ന പ്രചാരണവും ഉണ്ട്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ അനുസ്മരണ പരിപാടിയിലെ ഒഴിവാക്കല്‍ ചര്‍ച്ചയാകുന്നത്. വിഎസിനെ പാര്‍ട്ടിക്കുള്ളിലും പുറത്തും അധിക്ഷേപിക്കുകയും, വേട്ടയാടുകയും ചെയ്തവര്‍, അദ്ദേഹത്തിന്റെ സ്മാരകവും, അനുസ്മരണ പരിപാടികളും ഉദ്ഘാടനം ചെയ്യുന്നതിലെ വിരോധാഭാസവും പാര്‍ട്ടി അണികള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സ്മാരക നിര്‍മാണം വിവാദമാക്കിയത് സിപിഎം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് വിമര്‍ശനം.
വലിയ ചുടുകാട്ടില്‍ നേതാക്കള്‍ക്ക് പ്രത്യേകം സ്മാരകം നിര്‍മിക്കില്ലെന്ന പൊതുധാരണ സിപിഎം ലംഘിച്ചെന്ന കുറ്റപ്പെടുത്തലുമായി സിപിഐ രംഗത്തെത്തിയതാണ് വിവാദത്തിന് കാരണം. ഒടുവില്‍ സിപിഐ നേതാവ് ടി. വി. തോമസിന് വലിയ ചുടുകാട്ടില്‍ സ്മാരകം നിര്‍മിക്കാന്‍ അനുവാദം നല്‍കിയതാണ് വിവാദം അവസാനിപ്പിച്ചത്.
രക്തസാക്ഷി സ്മാരക ഭൂമിയില്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ വീണ്ടും അവകാശത്തര്‍ക്കം ഉടലെടുത്തതോടെയാണ് സമവായ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിച്ചത്. വിഎസിനായി ഒരുക്കുന്ന സ്മാരകത്തിന്റെ രൂപകല്‍പനയെ ചൊല്ലിയും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ വിഎസിന്റെ സ്മാരകത്തിന്റെ ചുവര്‍ ഭിത്തി ഒഴിവാക്കി.ചുവര്‍ ഭിത്തി വന്നാല്‍ മറ്റ് സ്മാരകങ്ങള്‍ മറഞ്ഞുപോകും എന്നായിരുന്നു സിപിഐ വാദം. പുന്നപ്ര- വയലാര്‍ രക്തസാക്ഷികളെയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെയും സംസ്‌കരിച്ച വലിയ ചുടുകാട് സിപിഎമ്മിന്റേയും സിപിഐയുടേയും സംയുക്ത ഉടമസ്ഥതയിലാണ്.











