തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ നിയമനത്തിന്റെ രേഖകൾ നൽകണമെന്ന ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളി പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസും അഭിമുഖത്തിൽ ലഭിച്ച മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാലിത് പാലിക്കാൻ പി. എസ് സി തയാ റല്ല.
നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകൾ പരസ്യപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചത്. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസും അഭിമുഖത്തിൽ ലഭിച്ച മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്‌തികയായ ചീഫ് നിയമനത്തിന് 2022ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ വിഭാഗം, പേഴ്‌സ്‌പെക്‌ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോർഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യത്തേത് മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒമ്പത് മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്ത് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
200പേർ പരീക്ഷ എഴുതി. ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ, പ്ലാനിംഗ് കോർഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് 2025 ജൂണിൽ നിയമനം നൽകി. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന തസ്‌തികകളിൽ നിയമനം നേടിവയർ ഇടതുപക്ഷ സംഘടനാപ്രവർത്തകരാണെന്നാണ് ആരോപണം.
















