തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എത്ര കാലം പ്രതിസന്ധി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. വൈദ്യുതിയുടെ ഉപയോഗത്തിൽ വൻ വർധനവ് വന്നു എന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രി സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ജനങ്ങൾ പരമാവധി കുറയ്‌ക്കണമെന്നും മന്ത്രി പറഞ്ഞു.
അനാവശ്യമായ ആഡംബര വിളക്കുകൾ ഒഴിവാക്കണമെന്നും ഫാൻ, ലൈറ്റ് എന്നിവയുടെ ഉപയോഗം അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതിനിടെ പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
25 വർഷത്തേക്കാണ് കരാർ. ദീർഘകാല കരാറുകൾ പുനസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലവിൽ ഘട്ടം ഘട്ടമായി രണ്ടു മണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പത്തു വർഷമായി സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ലെന്ന എ.കെ ബാലന്റെ വാദങ്ങളെ മന്ത്രി തള്ളി. നിയമസഭയിൽ റൂൾ 300 അനുസരിച്ച് താൻ നൽകിയ പ്രസ്താവനയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ്, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മേയ് 10, 11 തീയതികളിലും നിയന്ത്രണമുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സഭയിൽ ഇത് കേട്ടതാണെന്നും ആരും അതിന് മറുപടി പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.















