അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമയെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ നുണയനെന്നും നോണ്‍ക്രിസ്ത്യന്‍ എന്നും ഇന്നാട്ടുകാരനല്ല എന്നുമൊക്കെ പ്രതിപക്ഷം അധിക്ഷേപിച്ചപ്പോള്‍ പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെസ്സി ജാക്‌സണ്‍ അതിനെ പ്രതിരോധിക്കുന്നത് വൈകാരികമായാണ്. വൈറ്റ് ഹൗസിലെ ആദ്യ ആഫ്രോ-അമേരിക്കന്‍ നേതാവിനെ പ്രതിരോധത്തിലും കുഴപ്പത്തിലുമാക്കാനുള്ള തന്ത്രമായാണവരതിനെ വിശേഷിപ്പിക്കുന്നത്. സാമ്പ്രദായികമായ ഭരണാധികാരത്തുടര്‍ച്ചയെ വെല്ലുവിളിച്ച് അധികാരത്തിലേറുന്ന ഏതു പിന്നാക്ക വിഭാഗത്തിലുള്ള ഭരണാധികാരിയും ഇതേപോലെയുള്ള അധിക്ഷേപങ്ങള്‍ക്കിരയായിട്ടുണ്ടെന്നും ജെസ്സി ജാക്‌സണ്‍ പറഞ്ഞു വയ്‌ക്കുന്നു.
ആനുകാലിക ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായും ഉയരുന്ന ആരോപണങ്ങളും പരിഹാസങ്ങളും എതിര്‍പ്പുകളും ഇതിനു സമാനമായി കാണാം. ഇന്ത്യയിലെ സാമ്പ്രദായിക നെഹ്‌റു പരമ്പരയുടെ അധികാരത്തുടര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നതാണ് ആദ്യമായി ചാര്‍ത്തപ്പെട്ട കുറ്റം. ഒരു ചായക്കടക്കാരന്റെ മകനായി പിറന്നുവെന്നതും മലിനമായ തീവണ്ടി സ്റ്റേഷനില്‍ ചായ വിറ്റു നടന്നവന്‍ എന്നത് രണ്ടാമത്തെ കുറ്റം. പിന്നാക്ക വിഭാഗത്തില്‍ പിറന്നുവെന്നത് അടുത്ത കുറ്റം. ആ വിഭാഗത്തിലന്നുണ്ടായിരുന്ന ആചാരത്തിനനുസരിച്ച് വിവാഹിതനാകേണ്ടിവന്നുവെങ്കിലും കുടുംബനാഥനായി സ്വന്തം കാര്യം നോക്കി നടക്കാത്തത് മറ്റൊരു കുറ്റം. പിന്നാക്ക വിഭാഗത്തില്‍ പിറന്ന്, ചായ വിറ്റുനടന്നവന് വിദ്യാഭ്യാസം നേടാനെവിടെ അവസരമുണ്ടായി എന്ന പരിഹാസ ശരം. ചായ വിറ്റുനടന്നവന്‍ അലഞ്ഞു നടന്നു നേടിയത് വ്യാജബിരുദമായിരിക്കുമെന്ന പരിഹാസവും പ്രവചനവും പ്രചാരണവും.
വര്‍ഷങ്ങളായി ഇന്ത്യയില്‍ അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന് ഭരണകൂടങ്ങള്‍ക്കുവേണ്ടി നുണയുല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്ന പ്രഖ്യാപിത ബുദ്ധിജീവികളാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നത് അപകടകരമായ യാഥാര്‍ത്ഥ്യമാണ്. അവരുടെ അക്കാദമിക് യോഗ്യതകള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്ന് റൊമീള ഥാപ്പറിനെപ്പോലുള്ളവരും ആരാധകരും ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നു. മറ്റുള്ളവര്‍ക്കെതിരെ വിഷം പുരട്ടിയ നുണകള്‍ എയ്തുകൊണ്ടിരിക്കുന്നു. രാജഭരണസമാനം ഇവിടം ഭരിച്ചിരുന്ന നെഹ്‌റുവിയന്‍ പിന്തുടര്‍ച്ചാവകാശത്തെ തിരിച്ചുകൊണ്ടുവരികയെന്നത് തങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമായിരിക്കാം ഇവരെയിതിനു പ്രേരപ്പിക്കുന്ന ഘടകങ്ങളുടെ പിറവി. ആദ്യകാലങ്ങളില്‍ ഇവര്‍ക്കുവേണ്ടി പണമൊഴുക്കിയിരുന്നത് സോവിയറ്റ് യൂണിയനും പിന്നീട് അമേരിക്കയുമായിരുന്നുവെങ്കില്‍ ഇന്ന് ആഗോള കോര്‍പ്പറേറ്റുകളാണ്. അവരുടെ ഒത്താശക്കാരായി നിന്നുകൊണ്ട് ഭാരതത്തിന്റെ തനിമയെ അധിക്ഷേപിക്കുകയും തനിമയില്‍ അഭിമാനിക്കുന്ന ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിക്കുകയുമാണവരുടെ ലക്ഷ്യം. വ്യാജ ബാലറ്റ് പേപ്പറുകളുപയോഗിച്ചും ബൂത്തുപിടുത്തങ്ങളിലൂടെയും ഗുണ്ടായിസങ്ങളിലൂടെയും ഭരണം പിടിക്കാമെന്ന സാധ്യതയെ ഇല്ലാതാക്കിയ വോട്ടിംഗ് മെഷീനെതിരായുള്ള കഥ മെനയലുകളും പ്രചാരണങ്ങളുമൊക്കെ അതിന്റെ ഭാഗമാണ്. അതു പൊളിഞ്ഞപ്പോള്‍ പശു വിവാദമുണ്ടാക്കിയവരും ഇവര്‍ തന്നെ. അതും പൊളിഞ്ഞപ്പോള്‍ പുതിയ പൗരത്വവിവാദവുമായി ഇറങ്ങിയിരിക്കുകയാണിപ്പോഴിവര്‍.
ഏതൊരു രാഷ്‌ട്രതന്ത്രശാസ്ത്ര വിദ്യാര്‍ത്ഥിക്കുമറിയാവുന്ന കാര്യമാണ് ഒരു സ്റ്റേറ്റിന്റെ (രാഷ്‌ട്രതന്ത്രശാസ്ത്രത്തില്‍ സ്റ്റേറ്റ് എന്നാണ് രാജ്യത്തെ സൂചിപ്പിക്കുന്ന പദമായി ഉപയോഗിക്കുന്നത്) പ്രധാനപ്പെട്ട നാല് ഘടകങ്ങളിലൊന്നാണ് ജനങ്ങള്‍ എന്നത്. കൃത്യമായ അതിരുകളോടുകൂടിയ ഭൂവിഭാഗം, ഭരണകൂടം, പരമാധികാരം എന്നിവയാണ് മറ്റ് ഘടകങ്ങള്‍. ഇവയിലേതെങ്കിലുമൊരു ഘടകത്തിന് അപചയമുണ്ടാകുമ്പോള്‍ സ്റ്റേറ്റ് ഇല്ലാതാകുമെന്നും പറയുന്നു. ജനങ്ങള്‍ എന്നത് ആ രാജ്യത്തിലെ പൗരന്‍മാര്‍ ആണ്. പൗരത്വത്തിനും രാഷ്‌ട്രതന്ത്രശാസ്ത്രത്തില്‍ കൃത്യമായ നിര്‍വ്വചനമുണ്ട്. ഒരു രാജ്യത്തെ നിയമാനുസൃത അംഗത്വമാണ് പൗരത്വം. രണ്ടു തരത്തിലാണ് ഒരു വ്യക്തിക്ക് പൗരത്വം ലഭിക്കുന്നത്. ഒരു രാജ്യത്ത് ജനിക്കുന്നതിലൂടെ ലഭിക്കുന്നതാണ് സ്വാഭാവിക പൗരത്വം. മറ്റുരാജ്യങ്ങളില്‍ ജനിച്ചവരാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ ലഭിക്കുന്നതാണ് ആര്‍ജ്ജിത പൗരത്വം. ഇതൊക്കെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുപോലും അറിയാവുന്ന കാര്യങ്ങളാണ്. ഇത്രയും ലളിതമായ വിഷയത്തെയാണ് വിഷം വമിപ്പിക്കുന്ന നുണകളിലൂടെ ഒരു വിഭാഗം മതക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച് തെരുവുകളെ കലാപഭൂമികളാക്കി മാറ്റുന്നത്. ഇവര്‍ക്ക് വേണ്ടത് സര്‍വ്വകലാശാലകളില്‍ നിന്നും ഒരു രക്തസാക്ഷിയെങ്കിലുമായിരുന്നു. ആത്മഹത്യ ചെയ്ത രോഹിത് വെമുലയെപ്പോലെ ഒരാള്‍. ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഘഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ ഇളക്കിവിട്ട്, പൊതുമുതലുകളും പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പോലീസിനെ പ്രകോപിപ്പിച്ച് ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനവര്‍ ശ്രമിച്ചു. പിന്നെ ആ ഹതഭാഗ്യന്റെ മുഖവും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തങ്ങോളമിങ്ങോളം കലാപം സൃഷ്ടിക്കുകയെന്ന സ്വപ്‌നത്തെ താലോലിച്ചു. പോലീസ് വെടിവയ്‌പ്പില്‍ വിദ്യാര്‍ത്ഥി മരിച്ചുവെന്ന നുണപ്രചാരണത്തിലൂടെ കേരളത്തിലെയുള്‍പ്പെടെ തെരുവുകളില്‍ മയ്യത്ത് നമസ്‌കാരങ്ങളടക്കം സംഘടിപ്പിച്ചുവെങ്കിലും ആ നുണയും പൊളിഞ്ഞുപോവുന്നത് നമ്മള്‍ കണ്ടു.
എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്‍മാരുമൊക്കെ മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് ജനങ്ങളുടെ ഒരുമയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്നാണ് പൊതു ധാരണ. മതത്തിന്റെ പേരിലും ജാതിയുടെ പേരിലുമുള്ള ഭിന്നതകളെയില്ലായ്‌മ ചെയ്യുകയെന്ന ദൗത്യം ഈ വിഭാഗത്തില്‍ നിക്ഷിപ്തമാണെന്നൊരു വിശ്വാസം മുന്‍കാലങ്ങളിലെ എഴുത്തുകാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനങ്ങളിലുണ്ടായിട്ടുണ്ട്. മലയാളത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മുതല്‍ തുടങ്ങുന്നു ഈ പാരമ്പര്യം. സ്വാതന്ത്ര്യ സമരകാലത്ത് കുമാരനാശാനും വള്ളത്തോളുമൊക്കെ ആശയംകൊണ്ടും പ്രവൃത്തികൊണ്ടും മുന്നില്‍ നിന്നും നയിച്ചതും നമ്മള്‍ കണ്ടിരുന്നു. ഈ കാഴ്ചകള്‍ എഴുത്തുകാരില്‍ നിന്നും ചിലത് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനായി മതസംഘടനകളും തത്പര രാഷ്‌ട്രീയകക്ഷികളും ശ്രമിക്കുമ്പോഴും കലാപത്തിന് ആഹ്വാനം ചെയ്യുമ്പോഴും അതിനെതിരെ ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ശ്രമിക്കുമെന്ന പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ കുറ്റകരമായ മൗനത്തിലൂടെ ആ പ്രതീക്ഷയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രഖ്യാപിത പടയാളികളായ എഴുത്തുവേഷമിട്ടവര്‍ പരസ്യമായ കലാപാഹ്വാനങ്ങള്‍ക്കും തെരുവുയുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യുന്നതും കാണേണ്ടിവരുന്നു. രാമചന്ദ്ര ഗുഹയെപ്പോലെയുള്ളവര്‍ സ്വയം പടച്ചുവിടുന്ന നുണകള്‍ക്ക് സാംഗത്യം ലഭിക്കാന്‍ വേണ്ടിയായിരിക്കും തെരുവുയുദ്ധത്തിനിറങ്ങിയതും അറസ്റ്റിലായതുമെന്ന് കരുതേണ്ടിയിരിക്കുന്നു.
പൗരത്വനിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടുന്നില്ലെന്നും സമീപ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അനുഭാവപൂര്‍വ്വം പൗരത്വസംരക്ഷണം നല്‍കുകയാണ് ചെയ്യുന്നതെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും നിലവിലുള്ള പൗരത്വനയങ്ങള്‍ അതേപോലെ തുടരുമെന്ന് വ്യക്തമായിട്ടും ഒരു പ്രത്യേക മതവിഭാഗക്കാരെ ഇവിടെനിന്നും പുറത്താക്കുമെന്ന് ഭീതി പരത്തി അവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ആ അപരാധത്തിന് കൂട്ടുനില്‍ക്കാതെ സമൂഹത്തില്‍ നിന്നും ഭീതിയകറ്റാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാകുകയെന്നതാണ് എഴുത്തുകാരില്‍ നിന്നും സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. താത്കാലികമായ രാഷ്‌ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും മതസംഘടനകളുടെയും വിഭജന ശ്രമങ്ങള്‍ക്ക് കുടപിടിക്കുന്നവരും മൗനമവലംബിക്കുന്നവരും സ്വന്തം മനഃസാക്ഷിയേയും ജനാധിപത്യ വ്യവസ്ഥയേയും വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും. ജെസ്സി ജാക്‌സന്റെ വാക്കുകളില്‍ത്തന്നെ അവസാനിപ്പിക്കാം. അവസാനം നമ്മള്‍ മുന്നോട്ടുതന്നെ പോവുക. പ്രതീക്ഷയോടെ. ഒരിക്കലും ഭയത്താലും ഭിന്നതയാലും പിന്നാക്കം പോകരുത്.















