കൊച്ചി: എറണാകുളം മാഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ക്യാംപസില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് മുഹമ്മദ് ഷഹീം കീഴടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ് ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശിയായ ഷഹീം.
2018 ജൂലൈ രണ്ടിന് അര്‍ധരാത്രിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും കുത്തേറ്റത്. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രം. എന്നാല്‍ അഭിമന്യുവിനെ കുത്തിയ സഹല്‍(21) ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കൊലപെടുത്തിയ കേസില്‍ 26 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: