മണ്ഡലമാസഓര്‍മകളില്‍ ആദ്യമെത്തുന്നത് മരംകോച്ചുന്ന തണുപ്പ് തന്നെയാണ്. അതോടൊപ്പം പുല്ലിലും പൂവിലും കല്ലിലും മുള്ളിലും ഈശ്വരചൈതന്യം ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന ശരണം വിളികളും. ആദ്യമായി ശബരിമലയിലേക്ക് പോയത് ഏഴാം വയസിലാണ്, അമ്മാവന്റൊപ്പമായിരുന്നു യാത്ര. പിന്നീട് എത്രയോ തവണ ആ സന്നിധിയിലെത്തി. ഒടുവില്‍ ഓരോ പ്രഭാതത്തിലും കലിയുഗവരദന് മുന്നില്‍ തിരി തെളിയിക്കാനും ഹരിവരാസനം പാടി സ്വാമിയെ ഉറക്കി നടയടയ്‌ക്കാനും മഹാഭാഗ്യം ലഭിച്ചു. അങ്ങനെ ഒരു വര്‍ഷം മുഴുവന്‍ അയ്യപ്പസന്നിധിയില്‍.
മാലയിട്ട ഭക്തനും മലയിലെ ദൈവവും ഒന്നാകുന്ന ലോകത്തിലെ ഒരേ ഒരു പുണ്യസങ്കേതമാണ് ശബരിമലയെന്നാണല്ലോ. തേടി വന്നതാരെയാണോ അത് നീ തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്ന സ്വാമിക്ക് മുന്നില്‍ ജാതിയും മതവുമില്ലാതെ വന്നുപോകുന്ന ഭക്തകോടികളെ അതിശയത്തോടെയേ കാണാനാകൂ. യാഗത്തിനൊരുങ്ങുന്ന യജമാനന്‍ കഠിനമായ നിഷ്ഠകളിലൂടെയും വ്രതങ്ങളിലൂടെയും കടന്നുപോകണം. വൈദികകാലത്തെ ആചരണമാണത്. ഏതാണ്ട് അതുപോലെ തന്നെ കഠിനവ്രതങ്ങളാണ് അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിന് മുന്നോടിയായി കലിയുഗത്തിലെ ഭക്തരും സ്വീകരിക്കുന്നത്. അപരിഷ്‌കൃതമെന്നും അപ്രസക്തമെന്നും പറഞ്ഞ് വിമര്‍ശിക്കുന്നവവരോടും തര്‍ക്കിക്കുന്നവരോടും പുച്ഛിക്കുന്നവരോടും എന്ത് പറയാന്‍. ആര്‍ത്താഹ്ലാദിച്ച് എനിക്കെന്നും എന്റേതെന്നും മാത്രം ചിന്തിച്ച് ജീവിതം ആഘോഷിക്കുന്നതിനിടയില്‍ 41 ദിവസം പതിവ് രീതികളില്‍ നിന്ന് മാറി ജീവിതത്തില്‍ അല്‍പ്പം വിട്ടുവീഴ്‌ച്ച ചെയ്യുന്നത് ഒരു ‘ചെയ്ഞ്ച് ‘എന്ന് ചിന്തിച്ചാല്‍പോലും വ്യത്യാസം മനസിലാക്കാനുള്ളതേയുള്ളു.
മാലയിടുക എന്നാല്‍ ഒരു മുദ്രധാരണമാണ്. അതൊരു ഓര്‍മപ്പെടുത്തലാണ്. ലൗകികതയില്‍ നിന്ന് ആത്മീയതയിലേക്ക് കടന്നെന്ന് കഴുത്തിലെ തുളസിമാലയോ രുദ്രാക്ഷമോ സാധകനോട് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കും. കുട്ടികള്‍ പോലും മാലയിട്ടാല്‍ നുണ പറയാന്‍ മടിക്കും. മാലയിടുന്ന വ്യക്തി അയ്യപ്പന്‍ എന്ന പേരുകൂടി സ്വീകരിക്കുകയാണ്. അദ്ദേഹത്തെ സാധാരണ ഒരാളെപ്പോലെയല്ല മറ്റുള്ളവര്‍ കാണുന്നത്. അറിയാതെ തെറ്റു പറ്റിയാല്‍ സ്വാമി ശരണം എന്ന് ക്ഷമാപണം നടത്തുന്നവരാണ് പലരും. ശ്രീകോവിലില്‍ നിന്ന് പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ മാല പൂജാരിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന ഗുരുസ്വാമി അയ്യപ്പമൂലമന്ത്രം ഉരുവിട്ട് ഭക്തനെ ധരിപ്പിക്കുന്നതാണ് വ്രതാരംഭത്തിന്റെ തുടക്കം.
ശരിയായി വ്രതം ആചരിച്ചാവണം ശബരിമലയ്‌ക്ക് പോകേണ്ടത്. അയ്യപ്പഭക്തര്‍ രണ്ട് നേരവും കുളിച്ച് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുത് കഴിയുമെങ്കില്‍ നൂറ്റിയെട്ട് തവണയെങ്കിലും സ്വാമിയേ ശരണമയ്യപ്പാ എന്നുരുവിടാന്‍ ശ്രദ്ധിക്കണം. മത്സ്യമാംസാദികള്‍ പൂര്‍ണമായും വര്‍ജിക്കണം. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും പാടില്ല. അയ്യപ്പനുള്ള വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും മലയ്‌ക്ക് പോകുന്നില്ലെങ്കിലും അതേ വ്രതം അനുഷ്ഠിക്കുന്നു . കുളിച്ച് ശുദ്ധമായാണ് അവര്‍ അയ്യപ്പനുള്ള ഭക്ഷണം പാകം ചെയ്യേണ്ടത്. തലേന്നാള്‍ ബാക്കി വന്ന ഭക്ഷണം കഴിക്കാന്‍ പാടില്ല. നാല്‍പ്പത്തിയൊന്ന് ദിവസം ബ്രഹ്മചര്യം അനുഷ്ഠിച്ചാല്‍ വ്രതം അത്രയും ശക്തിമത്താകും.
ഇരുമുടിക്കെട്ടുമായി വേണം ശബരിമലയ്‌ക്ക് പുറപ്പെടാന്‍. ഇരുമുടിക്കെട്ടില്‍ മുന്‍കെട്ടും പിന്‍കെട്ടുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം നെയ്യഭിഷേക പ്രിയനായ അയ്യപ്പനുള്ള നെയ്‌ത്തേങ്ങയാണ്. അതോടൊപ്പം കാണിപ്പൊന്നും. ഇതൊക്കെ മുന്‍കെട്ടിലാണ് നിറയ്‌ക്കേണ്ടത്. ഒപ്പം നിവേദ്യത്തിനുള്ള ഒരു പിടി അരിയും മലരും ശര്‍ക്കരയും കദളിപ്പഴവുമൊക്കെയുണ്ടാകും. മാളികപ്പപുറത്തമ്മയയ്‌ക്കുള്ള കുങ്കുമവും മഞ്ഞള്‍പ്പൊടിയും പ്രത്യേകം കരുതണം. പഴയകാലത്ത് കാട്ടിലൂടെ നടന്നായിരുന്നല്ലോ മലയക്ക് പോകുന്നത്. ആ യാത്രയില്‍ തീര്‍ത്ഥാടകന് അത്യാവശ്യം വിശപ്പടക്കാനുള്ള കാര്യങ്ങളാണ് പിന്‍കെട്ടില്‍ കരുതിയിരുന്നത്. രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ച് അതിന് മുകളിലാണ് ഇരുമുടി വെയ്‌ക്കുന്നത്.
ഒരു വ്യക്തി വ്രതമെടുക്കുമ്പോള്‍ ആ കുടുംബവും ആ ഗ്രാമവും ആ ദേശവും ഒന്നാകെ വ്രതത്തിലാകുന്ന ഒരു വലിയ സംസ്‌കാരമാണ് ശബരിമല വ്രതാനുഷ്ഠാനം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് അപ്പുറം പ്രകൃതിയും ഈശ്വരനും ഒന്നാകുന്ന അനുഭവമാണത്.
ദുര്‍ജന സജ്ജനോ ഭൂയാത്
സജ്ജന ശാന്തിമാപ്‌നുയാത്
ശാന്തോ മുച്യേത ബന്ധേഭ്യഃ
മുക്തശ്ചാന്യാന്‍ വിമോചയേത്
ദുര്‍ജനങ്ങളെല്ലാം സജ്ജനങ്ങളാകട്ടെ. അങ്ങനെ സജ്ജനമായവര്‍ ബന്ധങ്ങളില്‍ നിന്ന് മുക്തരാകട്ടെ. അങ്ങനെ മുക്തരായവര്‍ മറ്റുള്ളവരെയും മുക്തരാക്കട്ടെ എന്നാണ് ശാന്തിമന്ത്രത്തിന്റെ അര്‍ത്ഥം. അത് അയ്യപ്പഭക്തന്‍മാര്‍ അന്വര്‍ത്ഥമാക്കണം. സ്വയമൊരാള്‍ വ്രതമെടുത്ത് അയ്യപ്പനാകുമ്പോള്‍ അതിന് അനുസൃതമായ ഗുണങ്ങളിലേക്ക് കടക്കപ്പെടണം. അങ്ങനെ കടക്കുന്ന ഒരാള്‍ തന്റെ ചുറ്റിലുമുള്ളവരെയും ആ നന്‍മയിലേക്കും സത്യത്തിലേക്കും ആകര്‍ഷിക്കുകയാണ്. അത് തന്നെയാണ് മണ്ഡലകാലത്തിന്റെ മഹത്വം.
















