1809 മുതല്‍ 1828 കാലഘട്ടത്തില്‍ കൊച്ചി ഭരിച്ചിരുന്ന വീരകേരളവര്‍മ്മ രചിച്ച സംസ്‌കൃതമഹാകാവ്യമാണ് ചിറ്റൂര്‍ ശ്രീകൃഷ്ണഭഗവാനെക്കുറിച്ചുള്ള ‘ചിത്പുരേശസ്തവം’. ഇതിന് മലയാളത്തില്‍ വ്യാഖ്യാനം നല്‍കിയ മഹാപണ്ഡിതനാണ് ജി .വിശ്വനാഥശര്‍മ. 2007 ല്‍ ഉഡുപ്പി മാധ്വബ്രാഹ്മണ സഭ പ്രസിദ്ധീകരിച്ച ഈ കാവ്യത്തില്‍ 1020 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭട്ടതിരിപ്പാടിന്റെ നാരായണീയം പോലെ മഹത്തായ ഈ കാവ്യത്തില്‍ വിവിധവൃത്തങ്ങള്‍ നിബന്ധിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതം കുറുക്കിയെടുത്ത നാരായണീയത്തിന്റെ അത്രതന്നെ ഭക്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരലോകത്ത് ഏറെക്കാലം മറഞ്ഞുകിടന്ന കൃതിയാണിത് .
അകിരന്നികരം മൃദുസൗമനസം, സരസം നനൃതു സുര സുന്ദരിക
കൃതസന്നിനദാ ദിവി ദുന്ദുഭയസ്സഹ സംഗതശൃംഗമൃദംഗരവൈ
ചിത്പുരേശസ്തവത്തിലെ നരസിംഹ അവതാരത്തില്‍ ഭഗവാനെ ദേവന്മാര്‍ വാഴ്‌ത്തിപ്പാടിയ മനോഹരമായ വരികളാണ് ഇത്. ദേവന്മാര്‍ മിനുത്ത കുസുമസമൂഹത്തെ വിതറി. സുരസുന്ദരിമാര്‍ രസകരമായി നടനമാടി. പെരുമ്പറ,കൊമ്പ് ,മൃദംഗം എന്നിവയുടെ നാദങ്ങളാല്‍ ആകാശം ശബ്ദായമാനമായി. ഇന്നത്തെ പഞ്ചവാദ്യത്തിന്റെ വൈശിഷ്ട്യത്തിനു കാരണം ഇതത്രെ. ആരോഗ്യം പോലും വകവെക്കാതെ വാര്‍ദ്ധക്യകാലത്ത് ചിറ്റൂര്‍ ക്ഷേത്രസമിതിയുടെ അനുവാദത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴേക്കും ശര്‍മ്മ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു
ഭാരതീയശാസ്ത്രദര്‍ശനം,വിശ്വദര്‍ശനം, സംസ്‌കൃത അധ്യാപനം, മാധ്വാചാര്യ ചരിതം എന്നീ കൃതികളുടെ കര്‍ത്താവാണ് ശര്‍മ്മ. പത്തുമക്കളുടെ അച്ഛനായിരുന്നു ഇദ്ദേഹം. തുളുബ്രാഹ്മണനായിരിക്കെ പന്തിഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച മഹാനുഭാവനായിരുന്നു.പരീക്ഷിത്ത് തമ്പുരാനില്‍ നിന്ന് വേദാന്തത്തില്‍ സുവര്‍ണമുദ്ര, വിശ്വസംസ്‌കൃതപ്രതിഷ്ഠാന്റെ പണ്ഡിതരത്‌നം, ഗുരുവായൂര്‍ വിദ്യാപീഠത്തിന്റെ ശാസ്ത്രചൂഡാമണി എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. പണ്ഡിതരുടെ പണ്ഡിതന്‍ എന്ന് എന്‍. വി കൃഷ്ണവാരിയര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് .
കേരളത്തിന്റെ സാംസ്‌കാരികനഭോമണ്ഡലത്തില്‍ ഉജ്വല സംഭാവനകള്‍ നല്‍കിയ ശര്‍മ്മ സ്വന്തം മനസ്സിലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ബദ്ധശ്രദ്ധനായിരുന്നു. എണ്‍പത്തി നാലാം വയസ്സിലും പൂജയും പഠനവും നടത്തിയിരുന്നു. തികഞ്ഞ സംഗീതപ്രേമിയും കഥകളി ആ സ്വാദകനും ആയിരുന്നു. അച്ഛനോടൊപ്പം വേദികളില്‍ നിന്ന് വേദികളിലേക്ക്, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് ഓടി നടന്നിരുന്നത് സംഗീതാധ്യാപികയായ മകള്‍ ലളിത ഇന്നും ഏ റെ സന്തോഷത്തോടെ ഓര്‍ക്കുന്നു.
ഒരിക്കല്‍ കുന്നത്ത് തളി ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരിക്കെ വെള്ളപ്പൊക്കം വന്നപ്പോള്‍ പലരും വഞ്ചിയെടുത്ത് കൊടുങ്ങല്ലുര്‍ക്കു പോയി. ക്ഷേത്രത്തിനു ചുറ്റും വെള്ളം നിറഞ്ഞു കവിഞ്ഞപ്പോഴും മൂന്നു ദിവസം ക്ഷേത്രത്തില്‍ ഒറ്റയ്‌ക്ക് കഴിച്ചുകൂട്ടിയ ചരിത്രവും ഇദ്ദേഹത്തിന് സ്വന്തം .
പണം എന്നത് അദ്ദേഹത്തതിന് ഒരു വിഷയമായിരുന്നില്ല. വിദ്യാര്‍ഥികളില്‍ നിന്ന് കാശു വാങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. സംസ്‌കൃതത്തിന്റെ വളര്‍ച്ചമാത്രമായിരുന്നു ലക്ഷ്യം.
വീരകേരളവര്‍മ്മ രചിച്ച ചിത്പുരേശസ്തവത്തിന്റെ വ്യാഖ്യാനവും കൊണ്ട് ‘എന്റെ മരണമടുക്കുന്നു. എനിക്ക് വയ്യ’ എന്നും പറഞ്ഞു ഓടിനടന്നുവെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം മൃതിക്ക് കീഴടങ്ങി.
















