സംഘടിത മതശക്തിയാണെന്ന ബലത്തില്‍ നിയമ വിരുദ്ധമായും നിയമത്തിന് അതീതമായും പെരുമാറുന്ന വഖഫ് ബോര്‍ഡിനെ നിലയ്‌ക്കു നിര്‍ത്തി ഹൈക്കോടതിയുടെ ഉത്തരവ്.
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. നയപരമായും സാമ്പത്തികമായും ജുഡീഷ്യല്‍ സിറ്റിങ് നടത്താന്‍ കേസ് ഇനി പരിഗണിക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് അധികാരമില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് ബോര്‍ഡിന്റെ താല്‍ക്കാലിക ചുമതലയും കോടതി നല്‍കി. രാജ്യത്തെ വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് ഭരണസമിതി രൂപീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അമുസ്ലിങ്ങളെയും ഷിയ വിഭാഗങ്ങളെയും വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും, ഭരണസമിതിയിലെ നിയമനങ്ങളും മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് നിലപാട് ചോദ്യം ചെയ്തുമുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് കെ.എസ്. ഹംസ അധ്യക്ഷനായി വഖഫ് ബോര്‍ഡ് പുനഃക്രമീകരിച്ചത്.
ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും, ആവശ്യമെങ്കില്‍ വഖഫ് ബോര്‍ഡ് പുനഃക്രമീകരിക്കാന്‍ തയ്യാറാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡ് 2025 ലെ ഉമീദ് ആക്ട് പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ നാല് പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ഉണ്ടായിരുന്നത്. ഈ നാല് പൊതുതാല്‍പ്പര്യ ഹര്‍ജികളും ഹൈക്കോടതി പരിഗണിച്ചുകൊണ്ടാണ് നിലവിലെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഹൈക്കോടതി നടപടിയില്‍ വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നടത്തിയ പ്രതികരണം ഒരുതരം ഒഴിഞ്ഞുമാറലാണ്. തങ്ങളുടെ അനുമതിയില്ലാതെ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും, ധന വിനിയോഗങ്ങള്‍ നടത്തരുതെന്നും കോടതി വിധിയിലുള്ളതായി മന്ത്രി പറയുന്നുണ്ട്. ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരാളെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി സമ്മതിക്കുന്നുണ്ട്.
കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും, അത് ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നുമാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെയൊരു വിധിയുണ്ടായതിന്റെ കാരണം എന്താണെന്നതിനെക്കുറിച്ച് മന്ത്രി മൗനം പാലിക്കുകയാണ്.
2025 ലെ വഖഫ് നിയമഭേദഗതിപ്രകാരം രണ്ട് അമുസ്ലിം വിഭാഗത്തില്‍പെട്ട അംഗങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാകണം. ഈ നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ നിലവിലെ ബോര്‍ഡ് നിയമവിരുദ്ധമാണെന്ന വാദമാണ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍ പ്രധാനമായും പറയുന്നത്. ഈ വര്‍ഷം വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒന്‍പത് പേരെയാണ് അംഗങ്ങളായി പിണറായി സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇവരെല്ലാം മുസ്ലിം സമുദായാംഗങ്ങളായിരുന്നു. ഇത് വ്യക്തമായും രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ്.
മുന്‍ സര്‍ക്കാര്‍ ചട്ടവിരുദ്ധമായാണ് നിലവിലെ വഖഫ് ബോര്‍ഡ് രൂപീകരിച്ചതെന്നും, അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്‌മയായ ‘ആക്ട്‌സ്’ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
എറണാകുളം ജില്ലയിലെ മുനമ്പത്ത് നിരവധി കുടുംബങ്ങള്‍ പണ്ടുകാലത്ത് കോഴിക്കോട് ഫറോക്ക് കോളജ് അധികൃതരില്‍ നിന്ന് വാങ്ങിയതും, ഉടമസ്ഥാവകാശത്തോടെ വര്‍ഷങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നതുമായ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. കരമടയ്‌ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഈ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന സ്ഥിതിവന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് സമരരംഗത്തിറങ്ങേണ്ടിവന്നു. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ബിജെപി മാത്രമാണ് മുനമ്പത്ത് അരക്ഷിതാവസ്ഥയിലായ ജനങ്ങള്‍ക്കൊപ്പം നിന്നത്. അധികാരത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയമിച്ച് പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനാണ് തീരുമാനിച്ചത്. ജിഹാദി ശക്തികളെ ഭയന്നും വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനും സാമാന്യ നീതിക്കു നിരക്കാത്ത നടപടിയായിരുന്നു ഇത്.
ഇത് മുനമ്പത്തിന്റെ മാത്രം പ്രശ്‌നമല്ലായിരുന്നു. രാജ്യത്ത് പലയിടങ്ങളിലും മതത്തിന്റെ മറവില്‍ വഖഫ് ബോര്‍ഡ് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്‌ക്കുകയും, ചരിത്രപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള പല ഭൂമികള്‍ക്കും മേല്‍ അവകാശവാദം ഉന്നയിക്കാനും തുടങ്ങി. സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി കൈവശം വച്ചിരിക്കുന്നത് വഖഫ് ബോര്‍ഡ് ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവിലെ വഖഫ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നിയമഭേദഗതി വരുത്തിയത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടാണ് എല്‍ഡിഎഫും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ അംഗങ്ങളാക്കാതിരുന്നത്. ഈ നടപടിയാണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്നതും, വഖഫ് ബോര്‍ഡിന് തിരിച്ചടിയായതും.
















