ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് ഭീകരവാദികളുടെ ആക്രമണത്തില്‍ ധീരബലിദാനിയായ മുളക്കുഴ കോട്ട ശ്രീശൈലത്തില്‍ വിശാല്‍ കുമാറിന്റെ (20) സ്മൃതിദിനം ഇന്ന്. രാവിലെസ്മൃതിയിടത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടക്കുന്ന സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് പ്രമുഖ് വി.എന്‍. ദിലീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
2012 ജൂലൈ 16ന് രാവിലെ പത്തരയോടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ പ്രവേശന കവാടത്തിനു സമീപമായിരുന്നു മതഭീകരവാദികളുടെ അക്രമം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാനായി എബിവിപി ഒരുക്കിയ പരിപാടിക്കെത്തിയ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ, ഭീകരവാദികള്‍ തിരഞ്ഞുപിടിച്ച് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 17ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് വിശാലിന്റെ ജീവന്‍ നഷ്ടമായി.
വിശാലിനൊപ്പമുണ്ടായിരുന്ന രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവര്‍ക്കും ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ പഠിക്കാനുള്ള അവസരം വേണ്ടെന്നുവച്ചാണ് വിശാല്‍ നാട്ടില്‍ പഠിക്കാന്‍ തീരുമാനിച്ചത്. നാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ കുട്ടി നാട്ടുകരുടെ പ്രിയപ്പെട്ടവനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലാണ് സംഘപ്രസ്ഥാനങ്ങളുമായി അടുക്കുന്നതും ശാഖാ പ്രവര്‍ത്തനത്തിലേക്ക് എത്തിയതും. കോട്ട ശാഖയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. ശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ച വിശാല്‍ തികഞ്ഞ സംഘാടകനായിരുന്നു. ഇക്കാലയളവിലാണ് എബിവിപിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചത്. പഠനത്തോടൊപ്പം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എബിവിപിയിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു. കോളജില്‍ അക്കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രവര്‍ത്തനമാണ് ഉണ്ടായിരുന്നത്. എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം സംഘര്‍ഷത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഇവര്‍ക്കൊപ്പമായിരുന്നു കാമ്പസ് ഫ്രണ്ടെന്ന ഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനവും.
ദേശീയതയിലൂന്നിയുളള പ്രഭാഷണവും ഭാരതീയ സംസ്‌കാരത്തിലൂന്നിയുളള സംഘടനാ പ്രവര്‍ത്തനവും വിശാലിനെ ഇവരുടെ കണ്ണിലെ കരടാക്കി. ഭാവിയില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് എത്തേണ്ട യുവത്വത്തെ മുളയിലെ തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതി ആരുമറിയാതെ തീവ്രവാദ സംഘടകള്‍ നടിപ്പിലാക്കിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് മികച്ച സംഘാടകനെയാണ്.
അട്ടിമറിച്ച കേസും കോടതിവിധിയും
വിശാല്‍ വധക്കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നതായുള്ള ആരോപണം ശരിവെക്കുന്നതായിരുന്നു 2025 ഡിസംബര്‍ 30ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് പൂജ പി.പി. ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളും രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടും 19 പ്രതികളെയും വെറുതെവിട്ടു. എസ്ഡിപിഐ-ഇടതുവലതു കൂട്ടുകെട്ടിന്റെ ഭാഗമായി കെഎസ്‌യു, എസ്എഫ്‌ഐ നേതാക്കള്‍ വിചാരണ സമയത്ത് കൂറുമാറി പ്രതികള്‍ക്ക് അനുകൂലമായി മൊഴിനല്‍കി. അട്ടിമറി ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു തുടക്കംമുതലുള്ള അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കാതെയും ഉദ്യോഗസ്ഥരെ മാറ്റിയും കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായത്. ഇതിനിടയില്‍ അന്വേഷണ ചുമതലയിലേക്ക് മൂന്ന് ഡിവൈഎസ്പിമാര്‍ മാറിയെത്തി. പ്രതികളെ പിടികൂടുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ശേഷം പിണറായി സര്‍ക്കാരും പ്രതികള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ കുടുംബത്തിന്റെ ആവശ്യംപോലും സംസ്ഥാന സര്‍ക്കാര്‍ തള്ളി. പിന്നീട് സുപ്രീംകോടതിയില്‍ വരെ നിയമനടപടികളുമായി പോയി. ഇതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായ ശേഷമാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരാനാണ് വിശാലിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം.
















