ഇസ്ലാമാബാദ്: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ 20 ഭീകരവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്. നിയന്തണ രേഖയില്‍ നൂഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള പ്രകോപനവോ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ജൂണില്‍ യുഎസില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് സമ്മേളനത്തിന് മുന്നോടിയായാണ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന 20 ഭീകരവാദ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. നേരത്ത ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് പാകിസ്താന് അന്താരാഷ്‌ട്ര തലത്തില്‍ തിരച്ചടി നേരിടേണ്ടി വന്നിരുന്നു.
അമേരിക്കയാണ് പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. അമേരിക്കന്‍ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ നല്‍കി. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് പാകിസ്താനെ പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. സഖ്യകക്ഷിയോ, അടുത്ത സുഹൃത്തോ അല്ലാത്ത തുര്‍ക്കി മാത്രമാണ് പാകിസ്താന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം എന്നത് ശ്രദ്ധേയമാണ്.
ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ ഉള്‍പെട്ടതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പാകിസ്താനില്‍ നിക്ഷേപങ്ങള്‍ നടത്താനോ പ്രവര്‍ത്തിക്കാനോ നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടാകും. ഇത് പാകിസ്താനിലെ വ്യവസായങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇവക്കാവശ്യമായ സമ്പത്തിക സഹായം വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പാകിസ്താന് ഇനി സാധിക്കില്ല.
അതിനിടെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര കൂട്ടായ്‌മയായ ഇന്റര്‍നാഷണല്‍ ടെറര്‍ ഫിനാന്‍സിങ് വാച്ച് ലിസ്റ്റില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ പാകിസ്താനെ സഹായിക്കാന്‍ ചൈന, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കൈകോര്‍ക്കുമെന്നാണ് വിവരം.
















