ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ലാറ്റിൻ സാൽസ ഓൺ സെന്റ് ക്ലെയർ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 8.12ഓടെ ടൊറന്റോയിലെ സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിൽ ആയിരങ്ങൾ പങ്കെടുത്ത ആഘോഷത്തിനിടെയാണ് സംഭവം. സാൽസഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റകളുള്ള പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
അതേസമയം വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആസൂത്രിത ആക്രമണമാണോ, വ്യക്തിപരമായ വൈരാഗ്യമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവയ്പ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
















