ന്യൂദല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് പുറപ്പെടുവിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർക്കകാണ് മാറ്റം. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന മധ്യപ്രദേശ് ഗവര്‍ണർ ആനന്ദിബെന്‍ പട്ടേലിനെ അവിടെ നിന്ന് മാറ്റി ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു.
പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്. ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത് ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയും നിയമിച്ചിട്ടുണ്ട്. നാഗാപ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ നയിച്ച മധ്യസ്ഥന്‍ ആയിരുന്നു ആര്‍.എന്‍ രവി. 1976 ബാച്ച് കേരള കേഡർ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ദോവലിന്റെ വിശ്വസ്ഥനായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ആർ.എൻ രവി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി രജീന്ദർ ഖന്ന, നയതന്ത്രജ്ഞൻ പങ്കജ് ശരൺ എന്നിവർക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവലിന്റെ മൂന്നാമത്തെ ഡെപ്യൂട്ടി ആയിരുന്നു അദ്ദേഹം.
ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രിയാണ് ആനന്ദിബെൻ പട്ടേൽ. 2014 ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തിൽ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാൻ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയിൽ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളാണ് കേസരി നാഥ് തൃപാഠിക്ക് പകരക്കാരനായി ബംഗാൾ ഗവർണറായി നിയമിച്ചിരിക്കുന്ന ജഗദീപ് ധൻഖർ.
മധ്യപ്രദേശിലെ 22-ാമത്തെ ഗവർണറായി നിയമിതനായ വ്യക്തിയാണ് ലാല്‍ജി ടഠൺ.
















