ഗോഹട്ടി: കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയതാണ്ഡവത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതത്തിലായി. യുപിയില്‍ 15 പേരും അസമില്‍ 10പേരും ബീഹാറിലെ കിഷന്‍ഗഞ്ചില്‍ രണ്ടു കുട്ടികളും മരിച്ചു. ഒരുകോടിയോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. വരുംദിനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
യു.പി.യിലെ 14 ജില്ലകളില്‍ നാലുദിവസമായി പെയ്യുന്ന കനത്തമഴയില്‍ 133 കെട്ടിടങ്ങള്‍ തകര്‍ന്നു. 23 കന്നുകാലികള്‍ ചത്തു. വരുംദിനങ്ങളില്‍ മേഘാലയ, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും അതിശക്തമായ മഴ പെയ്യും. അസമിലെ 25 ജില്ലകളില്‍ 15 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര കരകവിഞ്ഞ് 1800 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.മറ്റ് അഞ്ച് നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു. 27,000 ഹെക്ടര്‍ വയല്‍ വെള്ളത്തിലായി. ഏഴായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.കാസിരംഗ ദേശീയ വന്യജീവി പാര്‍ക്കിന്റെ 70 ശതമാനവും പ്രളയത്തില്‍ മുങ്ങി.
മൃഗങ്ങളെ രക്ഷിക്കാനായി ഉയര്‍ന്ന തിട്ടകള്‍ ഒരുക്കി.ബീഹാറിലെ ആറുജില്ലകള്‍ കാലവര്‍ഷക്കെടുതിയിലാണ്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍. അരുണാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു. അയല്‍രാജ്യമായ ഭൂട്ടാനിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചല്‍പ്രദേശില്‍ കനത്തമഴയില്‍ കെട്ടിടം തകര്‍ന്ന് 25പേര്‍ കുടുങ്ങി.
അതേസമയം നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രളയമേഖലകളിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ അയയ്‌ക്കും.
















