ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നെന്നും രാജ്യത്തിന് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 2-0ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ന്യൂദല്‍ഹിയില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ രാഷ്‌ട്രീയവും സൈനികവുമായ ആത്മധൈര്യമാണ് ഉറി, ബലാക്കോട്ട് സൈനിക ആക്രമണങ്ങളിലൂടെ പ്രകടമാകുന്നത്. രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഏതൊരു ശത്രുവിനെയും ഒറ്റക്കെട്ടായി നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഓരോ ആക്രമണത്തിനും തക്ക മറുപടി നല്‍കിയിരിക്കും, ബിപിന്‍ റാവത്ത് പറഞ്ഞു.
ഭരണനിര്‍വഹണത്തിലും ആഭ്യന്തര സുരക്ഷയിലും അപര്യാപ്തതയെന്ന ശാപം പേറുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അതിനാലാണ് പാക് സൈന്യം എക്കാലവും അപര്യാപ്തമായ യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിവരുന്നതും നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതും. എന്നാല്‍, ആക്രമണങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്.
ലഡാക്കിലെ ഡെംചോക്ക് മേഖലയില്‍ ചൈനീസ് സൈന്യം നുഴഞ്ഞു കയറിയതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. തിബറ്റന്‍ ചൈനക്കാര്‍ നിയന്ത്രണരേഖയ്‌ക്കടുത്ത് വരികയും ചൈനീസ് സേന ഇവിടെ പട്രോളിങ് നടത്തുകയും ചെയ്യാറുണ്ട്. നമ്മുടെ മേഖലയിലേക്ക് കടന്നുകയറുന്നതില്‍ നിന്ന് അവരെ പ്രതിരോധിക്കാറുമുണ്ട്. എന്നാല്‍, ഇടയ്‌ക്ക് അവിടെ പ്രാദേശിക ആഘോഷങ്ങള്‍ നടക്കാറുണ്ട്.
കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഇന്ത്യന്‍ മേഖലയിലെ തിബറ്റുകാര്‍ ആഘോഷം നടത്തിയിരുന്നു. ഇത് കാണാന്‍ ചില ചൈനക്കാരും അവര്‍ക്ക് സുരക്ഷയൊരുക്കി ചില ചൈനീസ് സൈനികരും നിയന്ത്രണരേഖയ്‌ക്കടുത്തു വന്നിരുന്നു. എന്നാല്‍ കടന്നുകയറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഡെംചോക്കില്‍ എല്ലാം സാധാരണ ഗതിയില്‍ തന്നെയാണെന്നും റാവത്ത് പറഞ്ഞു.
















