ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ കോയമ്പത്തൂര്‍ വെള്ളിങ്കിരി മലയടിവാരത്തിലെ ഇഷ യോഗാ ഫൗണ്ടേഷന്‍ കേന്ദ്രത്തിലെ ആദിയോഗി പ്രതിമക്കെതിരേ ആക്റ്റിവിസ്റ്റുകളുടെ കള്ളപ്പരാതിയെ പൊളിച്ച് ഇഷാ ഫൗണ്ടേഷന്‍. പ്രതിമ സ്ഥാപിച്ച ഭൂമി വനമാണെന്നും പരിസ്ഥിതിക്കു കോട്ടം തട്ടുമെന്നും അടക്കം ആരോപണങ്ങളുമായി ആക്റ്റിവിസ്റ്റുകള്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജിയിലെ ആരോപണങ്ങളെല്ലാം തെറ്റാണെന്നും തെളിയിക്കുന്ന രേഖകളാണ് ഇഷ ഫൗണ്ടേഷന്‍ വെളിപ്പെടുത്തുന്നത്. യോഗ ഉപജ്ഞാതാവ് ആദിയോഗി ശിവന്റേതാണ് ആത്മപരിവര്‍ത്തനത്തിനുള്ള 112 മാര്‍ഗങ്ങളെ പ്രകീര്‍ത്തിക്കുന്ന 112.4 അടിയുള്ള പ്രതിമ. 2017 മഹാശിവരാത്രി ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തത്. ഇഷ ഫൗണ്ടേഷന്‍ രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 112 അടിയിലുള്ള ആദിയോഗി(ശിവന്‍) പ്രതിമയില്‍ ആദ്യത്തെത് കോയമ്പത്തൂരില്‍ പൂര്‍ത്തിയായത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ സെന്ററിലാണ് ആദ്യത്തെത്. രണ്ടാമത്തെത് കിഴക്കന്‍ മേഖലയായ വാരാണസിയില്‍. മൂന്നാമത്തെത് ഉത്തര മേഖലയായ ഡല്‍ഹിയില്‍. നാലാമത്തെത് പശ്ചിമ മേഖലയിലെ മുംബൈയിലുമാണ് സ്ഥാപിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് ശിവന്റെ മുഖരൂപം രൂപകല്‍പന ചെയ്തത്. എന്നാല്‍ എട്ട് മാസം കൊണ്ട് പ്രതിമ നിര്‍മ്മിക്കുവാനായി. ഉരുക്കു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതിമയുടെ നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതല്‍ സമീപത്തെ ക്രൈസ്തവ സംഘടനകളുടെ പിന്‍ബലത്തില്‍ ആക്റ്റിവിസ്റ്റുകളെന്ന് ആവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. പ്രതിമ ഉദ്ഘാടനത്തില്‍ നിന്നു പ്രധാനമന്ത്രി പിന്‍മാറണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും വിലപ്പോകാതെ വന്നപ്പോഴാണ് മദ്രാസ് ഹൈക്കോടതിയെ എം. പുരോഷത്തമന്‍ എന്ന വ്യക്തി പൊതുതാത്പര്യ ഹര്‍ജിയുമായി സമീപച്ചത്.
നൊയ്യാല്‍ പുഴയുടെ വിസ്തൃതിയെ ബാധിക്കുന്നതാണ് പ്രതിമ എന്നായിരുന്നു വാദം. ഇതിനു പിന്നാലെ സിപിഐ ദേശീയ നേതാവ് സുഭാഷണി അലിയും അദിവാസി പ്രശ്‌നം ഉന്നയിച്ച് പ്രതിമക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, എല്ലാ നിയമങ്ങളും പാലിച്ച് എല്ലാ സര്‍ക്കാര്‍ അധികൃതരില്‍ നിന്നു നിയമപ്രകാരം ഉത്തരവ് നേടിയ ശേഷമാണ് പ്രതിമ നിര്‍മാണം ആരംഭിച്ചതെന്നു ഇഷ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു. പാരമ്പര്യമായി കൈമാറി വന്ന സ്വകാര്യ വസ്തു വിലയ്‌ക്കു വാങ്ങിയാണ് ഇഷ ഫൗണ്ടേഷന്‍ പ്രതിമ നിര്‍മിച്ചത്. 2006 മുതല്‍ 2016 വരെയുള്ള ഗൂഗിള്‍ എര്‍ത്ത് ദൃശ്യങ്ങളില്‍ പ്രതിമ നില്‍ക്കുന്ന വസ്തു വനഭൂമി അല്ലെന്നു വ്യക്തമാണ്. മാത്രമല്ല, ഈ വസ്തുവിനെ ചുറ്റിയുള്ള മറ്റു വസ്തുക്കളെല്ലാം സ്വകാര്യ വസ്തുക്കളാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജില്ലാ കലക്റ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ബിഎസ്എന്‍എല്‍ എന്നിവരുടെ എല്ലാം അനുമതി പത്രവും നിര്‍മാണത്തിന് ലഭിച്ചിരുന്നു. ഇതോടെ, ആദിയോഗി പ്രതിമയ്‌ക്കെതിരേ ചില സംഘടനകള്‍ കള്ളപ്പരാതി നല്‍കുകയായിരുന്നെന്നും വ്യക്തമായി.
അതേസമയം, മാസങ്ങള്‍ മുന്‍പ് ആദിയോഗി പ്രതിമയ്‌ക്കു മുന്നില്‍ എത്തിയ ഒരു പെന്തകോസ്ത് പാസ്റ്റര്‍ ശിവന്‍ നിങ്ങളെ രക്ഷിക്കില്ലെന്നും യേശുവില്‍ വിശ്വസിക്കണം എന്ന് ഉറക്കെ വിൡച്ചു പറഞ്ഞു വീഡിയൊ ഷൂട്ട് ചെയ്തിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു വിട്ടയച്ചിരുന്നു.
















