ന്യൂദല്‍ഹി:സ്ഥിതി ഗതികള്‍ ശാന്തമായി വരുന്ന ജമ്മുകശ്മീരിന് കൈത്താങ്ങായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി. ജമ്മുകശ്മീരിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3700 കോടി രൂപ കേന്ദ്രം നേരിട്ട് നല്‍കും. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടായിരിക്കും നിക്ഷേപിക്കുക. ഇതില്‍ 1800 കോടി വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജമ്മുകശ്മീരിലെ പഞ്ചായത്തുകള്‍ക്കാണ് നല്‍കുക.
3700 കോടിയില്‍ 700 കോടി നല്‍കിക്കഴിഞ്ഞു. ഈ തുകയുടെ ഉപയോഗം വിലയിരുത്തിയ ശേഷം രണ്ട് തവണകളായി 1500 കോടി രൂപ നല്‍കും. ഈ തുക താഴെത്തട്ടില്‍ വരെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഫണ്ടിന്റെ പത്തു ശതമാനം പഞ്ചായത്തുകളുടെ ഭരണച്ചെലവിനാകും. 90 ശതമാനം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും വിധം ഉപയോഗിക്കും. ഫണ്ട് ജനങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളില്‍ എത്തി താമസിച്ച് പരിശോധിക്കും.
ജമ്മകശ്മീരിലെ വിധവകള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവ്യംഗര്‍ക്കും ഉള്ള പെന്‍ഷന്‍ കൃത്യമായി എത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. ഇപ്പോള്‍ എല്ലാ മാസവും കൃത്യമായി തുക ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരം മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. പതിനായിരം രൂപ വരെ ചെലവിടാനേ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. ഇത് ഒരു ലക്ഷമായി ഉയര്‍ത്തി. ബ്േളാക്ക് കൗണ്‍സിലുകളുടെ പരിധി 25,000 രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കി.
ജമ്മുകശ്മീലെ അന്തരീക്ഷം മെച്ചപ്പെട്ടുവരികയാണ്. ഭീകരപ്രവര്‍ത്തനവും കല്ലേറും കുറഞ്ഞു. ഹിസ്ബുള്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ മൂന്നാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. അന്ന് ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. നാട്ടുകാര്‍ ഭീകരരെ സഹായിക്കുന്ന സംഭവങ്ങളും കുറഞ്ഞു.
ഭീകരപ്രവര്‍ത്തനം നടത്തുയും അവരെ സഹായിക്കുകയും ചെയ്യുന്നവരെ തോക്കുകൊണ്ട് തന്നെ നേരിട്ടും മറ്റുള്ളവര്‍ക്ക് തൊഴിലും ക്ഷേമപദ്ധതികളും നല്‍കിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ് മോദി സര്‍ക്കാര്‍. പഞ്ചായത്തുകള്‍ക്ക് നേരിട്ടു പണം നല്‍കുന്നതും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം നേരിട്ടു ലഭ്യമാക്കാനാണ്.
















