അനന്ത്‌നാഗ് : അമര്‍നാഥ് തീര്‍ത്ഥാടനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിപുലമായ സജ്ജീകരണങ്ങള്‍ കശ്മീരി ജനതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിമര്‍ശിച്ച് പിഡിപി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബാ മുഫ്തി. അമര്‍നാഥ് തീര്‍ത്ഥയാത്ര മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാന ജനങ്ങളെ ബാധിക്കുന്ന വിധത്തിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.
അതിനാല്‍ ഇതു സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മെഹ്ബൂബാ മുഫ്തി പറഞ്ഞു. വിഷയത്തില്‍ പ്രത്യേജ ശ്രദ്ധ ചെലുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ സിങ്ങിനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.
എന്നാല്‍ ഈ ആരോപണം പ്രദേശവാസികളും തീര്‍ത്ഥാടകരും അമര്‍നാഥ് ക്ഷേത്രഭാരവാഹികളും ഒരേപോലെ നിരസിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ ആരോപണം വിഭാഗീയതയും വര്‍ഗ്ഗീയ ചേരിതിരുവും ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ കുറ്റപ്പെടുത്തി.
തീര്‍ത്ഥാടകര്‍ക്കായി പ്രദേശത്ത് കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതുപോലെ തന്നെ പ്രദേശവാസികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാനത്തെ പ്രദേശവാസികള്‍ പിന്തുണയ്‌ക്കുകയും സഹകരിക്കുന്നുണ്ടെന്നും തീര്‍ത്ഥയാത്രയുടെ ചുമതല വഹിക്കുന്നവര്‍ അറിയിച്ചു. ഈ കാലയളവില്‍ പ്രദേശത്തെ വ്യാപാരം പുഷ്ടിപ്പെടാറുണ്ടെന്ന് വ്യാപാരികളും അറിയിച്ചു.
46 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥി തീര്‍ത്ഥാടനം ഈ മാസം ഒന്നിനാണ് ആരംഭിച്ചത്. ആഗസ്ത് 15ന് രക്ഷാബംന്ധനോടെ ഇത് അവസാനിക്കുകയും ചെയ്യും. അറുപത്തിയേഴായിരത്തോളം തീര്‍ത്ഥാടകര്‍ ഇതിനോടകം ക്ഷേത്രദര്‍ശനം നടത്തിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി എണ്ണൂറ്റി എണ്‍പത്തിയെട്ട് മീറ്റര്‍ ഉയരത്തിലാണ് പ്രാചീനവും വിശുദ്ധവുമായ അമര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടിയും തീര്‍ത്ഥാടകരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളെ നേരിടുന്നതിന് വേണ്ടിയും സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ്, അതിര്‍ത്തി രക്ഷാ സേന, സൈന്യം എന്നിവരുടെ സേവനം നിലവിലുണ്ട്. കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ക്കു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാ സൈന്യം കര്‍ശ്ശന നടപടിയും സ്വീകരിച്ചിരുന്നു.















