എജ്ബാസ്റ്റന്‍: നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലദേശിനെ 28 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. 315 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് 48 ഓവറില്‍ 286 ന് പുറത്തായി. നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയും സെഞ്ച്വറി അടിച്ച രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്. രോഹിത്താണ് കളിയിലെ കേമന്‍.
പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന്‍റേത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ റണ്‍സ് കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷമിയുടെ മുന്നില്‍ തമീമിന്റെ (22) വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഷാക്കിബിനൊപ്പം ചേര്‍ന്ന സൗമ്യ സര്‍ക്കാര്‍(33) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി.
തുടര്‍ന്ന് മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി. മൊസദെക് ഹുസൈനെ ബുമ്ര ബൗള്‍ഡും ചെയ്തു. പൊരുതി നിന്ന ഷാക്കിബിനെ (66) ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം എളുപ്പമാക്കി.
ഏഴാം വിക്കറ്റില്‍ സാബിര്‍ റഹ്മാന്‍ – മുഹമ്മദ് സയ്ഫുദ്ദീന്‍ സഖ്യത്തിന്റെ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യക്ക് ഭീതിയുണ്ടാക്കിയെങ്കിലും. 36 പന്തില്‍ 36 റണ്‍സുമായി സാബിര്‍ റഹ്മാന്‍ , ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാതൊടെ ശ്വാസം വീണു.
അഞ്ചു പന്തില്‍ എട്ടു റണ്‍സുമായി ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍ത്താസ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കീപ്പര്‍ പിടിച്ച് മടങ്ങി.
48-ാം ഓവറില്‍ 11 പന്തില്‍ ഒന്‍പതു റണ്‍സുമായി റൂബല്‍ ഹുസൈനെ ജസ്പ്രീത് ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ മുസ്താഫിസുറിന്റെ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര ബംഗ്ലദേശ് ഇന്നിങ്സിന് വിരാമമിട്ടു
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുെ തുടക്കം ഗംഭീരമായിരുന്നു. രണ്ടാം പന്തില്‍ തന്നെ സിക്സറടിച്ചാണ് രോഹിത് ഇന്നിംഗ്സ് ആരംഭിച്ചത്. വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ മുസ്തഫിസുറിന്റെ പന്തില്‍ തമീം ഇഖ്ബാല്‍ രോഹിതിനെ നിലത്തിട്ടു. കിട്ടിയ ലൈഫ് നന്നായി ഉപയോഗിച്ച രോഹിത് വേഗത്തില്‍ സ്‌കോറുയര്‍ത്തി.
45 പന്തുകളില്‍ രോഹിതും 57 പന്തുകളും രാഹുലും അര്‍ദ്ധസെഞ്ചുറി കുറിച്ചു. അടിച്ചുതകര്‍ത്ത രോഹിത് 90 പന്തുകളില്‍ സെഞ്ചുറി കുറിച്ചു. ഈ ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറി. തൊട്ടടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തിനിടെ രോഹിത് പുറത്ത്. 92 പന്തുകളില്‍ 104 റണ്‍സെടുത്ത രോഹിത്തിനെ സൗമ്യ സര്‍ക്കാര്‍ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ചു. 30-ാം ഓവറില്‍ പുറത്താവുമ്പോള്‍ ആദ്യ വിക്കറ്റില്‍ 180 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി.
33-ാം ഓവറില്‍ രാഹുലും മടങ്ങി. 77 റണ്‍സെടുത്ത രാഹുലിനെ റൂബല്‍ ഹുസൈന്‍ മുഷ്ഫിക്കര്‍ റഹീമിന്റെ കൈകളിലെത്തിച്ചു. വിരാട് കോഹ്ലി പതിവു പോലെ നന്നായി തുടങ്ങിയെങ്കിലും മുസ്തഫിസുറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ റൂബല്‍ പിടിച്ച് പുറത്ത്. ആ ഓവറില്‍ തന്നെ ഹര്‍ദ്ദിക് പാണ്ഡ്യ (0)യും പുറത്തായി. ഹര്‍ദ്ദിക്കിനെ സൗമ്യ പിടികൂടി. ഒരുവശത്ത് തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴുമ്പോഴും ഋഷഭ് പന്ത് ആക്രമിച്ചു കളിച്ചു. അര്‍ദ്ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ഷാക്കിബിന്റെ പന്തില്‍ മൊസദ്ദക് ഹുസൈന്‍ പിടിച്ച് പന്ത് പുറത്ത്.
പിന്നീട് ദിനേഷ് കാര്‍ത്തിക് (8), ഭുവനേശ്വര്‍ കുമാര്‍ (2), മുഹമ്മദ് ഷമി (1) എന്നിവര്‍ വേഗം പുറത്തായി. കാര്‍ത്തികിനെ മൊസദ്ദക് ഹുസൈന്റെ കൈകളിലെത്തിച്ച മുസ്തഫിസുര്‍ ഷമിയെ ക്ലീന്‍ ബൗള്‍ഡാക്കി. ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടും. അവസാന ഓവറില്‍ പുറത്തായെങ്കിലും 35 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ധോണിയെ മുസ്തഫിസുര്‍ ഷാക്കിബിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുസ്തഫിസുര്‍ അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചു.
















