രാമ രാവണന്മാര്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ആദരവായിരുന്നു ഇരുവരുടേയും മനസ്സില്‍ നിറഞ്ഞത്. എങ്കിലും അത് മുഖത്ത് പ്രകടിപ്പിച്ചില്ല. എന്നാല്‍ സുഗ്രീവനെ രാവണന്‍ നോക്കിയത് പുച്ഛത്തോടെയായിരുന്നു. രാമന് അരികെ നിന്ന സുഗ്രീവനത് രസിച്ചില്ല. ആ രോഷം തീര്‍ക്കാനായി സുഗ്രീവന്‍ കുതിച്ചു ചാടി രാവണന്റെ തലയില്‍ നിന്നും മണിക്കിരീടം തട്ടിയെടുത്ത് രാമന് എറിഞ്ഞു കൊടുത്തു.
രാവണന്റെ തലയില്‍ നടരാജനൃത്തമാടിയ ശേഷമാണ് സുഗ്രീവന്‍ താഴെയിറങ്ങിയത്. ഇതു കണ്ട് രാമലക്ഷ്മണന്മാരും വിഭീഷണനും അംഗദാദികളും സുഗ്രീവനെ ശാസിച്ചു. എങ്കിലും മനസ്സാലെ അവര്‍ അഭിനന്ദിച്ചു.
സുഗ്രീവന്റെ അക്രമങ്ങളില്‍ വലഞ്ഞ രാവണന്‍ കുനിഞ്ഞ ശിരസ്സുമായാണ് കൊട്ടാരത്തില്‍ തിരികെയെത്തിയത്. കൊട്ടാരത്തിലെത്തുമ്പോള്‍ മാതാമഹനായ മാല്യവാന്‍ അവിടെ രാവണനെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. പൗത്രന് ചില ഉപദേശങ്ങള്‍ നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു മാല്യവാന്‍.
പൗത്രനെ കണ്ട മാല്യവാന്‍ സുഖാന്വേഷണം നടത്തി. ഇപ്പോഴെങ്കിലും അങ്ങ് ക്ഷേമാന്വേഷണത്തിന് എത്തിയല്ലോ എന്നായിരുന്നു രാവണന്റെ പരിഭവം നിറഞ്ഞ മറുപടി. രാവണസദസ്സില്‍ നടന്ന പ്രഭാഷണങ്ങള്‍ താനറിഞ്ഞുവെന്ന് മാല്യവാന്‍ പറഞ്ഞു. കുംഭകര്‍ണന്റെ പ്രസംഗം കാര്യമാത്രമായ പ്രസക്തവും വിഭീഷണന്റേത് പ്രമാണയുക്തവുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പറയാനുള്ളത് വളച്ചു കെട്ടില്ലാതെ പറയാന്‍ രാവണന്‍ ക്രോധത്തോടെ രാവണന്‍ ആവശ്യപ്പെട്ടു. സീതയെ തിരികെ കൊടുക്കുന്നതാണ് ധര്‍മമെന്നായിരുന്നു അതിനു മാല്യവാന്റെ മറുപടി. അതു കേട്ട് രാവണന്് കോപം വന്നു. സുഭിക്ഷമായി വയറും നിറച്ച് വല്ലിടത്തും പോയി കിടക്കുറങ്ങാന്‍ പറഞ്ഞ രാവണനോട്, ‘വിനാശകാലേ വിപരീതബുദ്ധി’ യെന്ന് ഉറക്കെ പറഞ്ഞ് മാല്യവാന്‍ അവിടെ നിന്ന് മടങ്ങി. വാസസ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഒരു ദൂതന്‍ മുഖാന്തരം രാവണന് ഒരു ഉപദേശ സന്ദേശമയച്ചു.
‘അറിവു കുറഞ്ഞവരും ചിലപ്പോള്‍ അറിഞ്ഞു നിറഞ്ഞവര്‍ക്ക് അറിവു പറഞ്ഞു കൊടുക്കേണ്ടി വരും. അറിവു നേടിയവര്‍ക്ക് ചിലപ്പോള്‍ അറിവു കുറഞ്ഞവരില്‍ നിന്ന് അറിവ് പറഞ്ഞു കേള്‍ക്കേണ്ടിവരും. ‘ എന്ന മഹത്തായ ആശയം മുഖവുരയില്‍ സൂചിപ്പിച്ചാണ് മാല്യവാന്‍ സന്ദേശം തുടങ്ങിയതേ്. ‘ ഈ ആത്മാവ് ബ്രഹ്മമാകുന്നു , ആ ബ്രഹ്മം നീയാകുന്നു, ആത്മാവായ ഞാന്‍ ബ്രഹ്മമാകുന്നു, അറിവാണ് ബ്രഹ്മം തുടങ്ങി ആത്മബോധത്തെ അറിയാനുള്ളലതെല്ലാം രാവണനുള്ള സന്ദേശത്തില്‍ കുറിച്ചു വെച്ചു. സീതയെ തിരികെ രാമനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് എല്ലാ ഉപദേശങ്ങള്‍ക്കുമൊടുവില്‍ മാല്യവാന്‍ പൗത്രനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു.
സന്ദേശം വായിച്ച രാവണന്‍ കോപം സഹിക്കവയ്യാതെ അത് കീറി തുണ്ടതുണ്ടമാക്കി കളഞ്ഞു.
(തുടരും)
















