കോഴിക്കോട്: സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട്ട് 3.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശേരി കൈതപ്പൊയിൽ സ്വദേശിനി ചെറുകാട്ടിൽ ഫാത്തിമ നസ്റിൻ (20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഫീഖ് പി കെ (35) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലെ ഇൻഫ്ലുവൻസറാണ് ഫാത്തിമ നസ്റിൻ. ഷഫീഖ് മുമ്പും ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാൾക്കെതിരെ മലപ്പുറം, വയനാട് ജില്ലകളിൽ കേസുകൾ നിലവിലുണ്ട്.
പന്തീരാങ്കാവ് ടോൾ പ്ലാസയ്‌ക്ക് സമീപത്തുവച്ചാണ് 3.3 കിലോഗ്രാം മെത്താംഫിറ്റാമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളും പിടികൂടിയത്. രാജസ്ഥാനിൽ നിന്ന് റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് വാഹനത്തിന്റെ ബോണറ്റിനുള്ളിൽ ഡാഷ് ബോർഡിനോട് ചേർന്ന രഹസ്യ അറയിൽ ഒമ്പത് പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ മലപ്പുറം ജില്ലയിലേക്കാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, കോഴിക്കോട് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിൽ മയക്കുമരുന്ന് പിടികൂടിയത്.
















