നിപ വൈറസ് ബാധയെക്കുറിച്ച് വീണ്ടും സംശയമുയര്‍ന്നതോടെ ജാഗ്രത, മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജന്തു ജന്യരോഗമാണ് നിപ. വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. പനി, ശക്തമായ തലവേദന, സ്ഥലകാല ബോധം നഷ്ടപ്പെടല്‍, അപസ്മാര ചേഷ്ടകള്‍, ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് അഗാധമായ അബോധാവസ്ഥയിലേക്ക്(കോമാ) രോഗി വഴുതി വീഴും. രോഗം ഭേദമായതിനുശേഷവും മസ്തിഷ്കസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നതാണ് നിപ വൈറസ് പനിയുടെ മറ്റൊരു പ്രത്യേകത.
രോഗം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗിയെ പരിചരിക്കുന്നവര്‍ ശുശ്രൂഷയ്ക്കുശേഷം കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് ഒരുമിനിറ്റോളം വൃത്തിയായി കഴുകണം. പരിചരിക്കുമ്പോള്‍ കൈയുറകളും, മാസ്കും, ഗൗണും ധരിക്കണം. കഴിയുന്നതും ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
രോഗ ബാധിതര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പനിമരുന്നുകള്‍ വാങ്ങി കഴിച്ച് സ്വയംചികിത്സയ്ക്ക് തയാറാകരുത്. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവരുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലിന്റെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ പഴങ്ങള്‍ ഭക്ഷിക്കരുത്. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ ഉപേക്ഷിക്കുക. രോഗിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: