നാരദമഹര്‍ഷി പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വിഭീഷണന്‍ രാജസഭയില്‍ വെച്ച് രാവണനെ ഓര്‍മപ്പെടുത്തി. ‘ വിഷ്ണുഭഗവാന്‍ സര്‍വലോകസംരക്ഷകനാണ്. ഓരോകാലത്തും ഓരോ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഭഗവാന്‍ ഓരോ അവതാരങ്ങള്‍ എടുത്തിട്ടുണ്ട്.
വിശ്വസംരക്ഷകനായ ദേവന്‍ മത്സ്യമായി അവതരിച്ച് ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുത്തു. കൂര്‍മ്മാവതാരമായി പാലാഴിയില്‍ താഴ്ന്നു പോയ മന്ഥര പര്‍വതത്തെ ഉയര്‍ത്തി. ഭൂമിയെ ഉദ്ധരിക്കാന്‍ ഹിരണ്യാക്ഷനെ നിഗ്രഹിച്ചത് വരാഹരൂപം സ്വീകരിച്ചായിരുന്നു. ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാന്‍ നരസിംഹമൂര്‍ത്തിയായി. അസുരചക്രവര്‍ത്തിയായ മഹാബലിയില്‍ നിന്ന് മൂന്നുലോകങ്ങളും വീണ്ടെടുക്കാന്‍ വാമനനായി അവതരിച്ചു.
ഭാര്‍ഗവരാമനായി അവതാരമെടുത്ത് ദുഷ്ടക്ഷത്രിയരെ നിഗ്രഹിച്ച് ഭൂമി ബ്രാഹ്മണര്‍ക്കു നല്‍കി. ഇവയില്‍ നരസിംഹാവതാര കഥ നമ്മുടെ ശ്രദ്ധയില്‍ വേണം. തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതു കൊണ്ട് ഹിരണ്യകശിപുവിന് വിഷ്ണുഭഗവാനോട് എന്തെന്നില്ലാത്ത പകയായിരുന്നു. ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സു ചെയ്ത് അസാധാരണമായ ഒരു വരം വാങ്ങി, മൂന്നു ലോകങ്ങളും അടക്കി വാണു. രാജ്യത്ത് വിഷ്ണുനാമജപം നിരോധിച്ചു. അതിനു പകരം എല്ലാവരും ഹിരണ്യനാമം ഉച്ചരിക്കുന്നത് നിര്‍ബന്ധമാക്കി.
അങ്ങനെയിരിക്കെ ഹിരണ്യകശിപുവിന് ഒരു മകന്‍ ജനിച്ചു. അവന് പ്രഹ്ലാദനെന്ന് പേരിട്ടു. ശുക്രാചാര്യരാണ് അവന് വിദ്യാരംഭം കുറിച്ചത്. ‘ഹിരണ്യായ നമ: ‘ എന്ന നാമം ചൊല്ലിക്കൊടുത്തപ്പോള്‍ അവന്‍’ ശ്രീനാരായണനായ നമ:’ എന്നാണ് ഉച്ചരിച്ചത്. ഭയസംഭ്രാന്തനായ ഗുരു എത്ര ശ്രമിച്ചിട്ടും അവന്‍ അത് തിരുത്തിയില്ല. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കും നാരായണമന്ത്രം ഉപദേശിച്ചു കൊടുത്തു. തന്റെ മകന്‍ വിഷ്ണുഭക്തനായാണ് വളരുന്നതെന്ന് അറിഞ്ഞതോടെ ഹിരണ്യകശിപു കോപാകുലനായി. കഠിനമായി ശിക്ഷിച്ചിട്ടും പ്രഹ്ലാദന് മാനസാന്തരമുണ്ടായില്ല. ഒരിക്കല്‍ കോപാന്ധനായി ഹിരണ്യകശിപു ‘എവിടെടാ നിന്റെ നാരായണന്‍ എന്നു ചോദിച്ചു.
‘ അങ്ങയിലും എന്നിലുമെല്ലാമുള്ളത് നാരായണ മൂര്‍ത്തിയാണ്. സര്‍വ്യവ്യാപിയും എല്ലാവരാലും ആരാധ്യനുമായ നാരാണയണന്‍ തൂണിലും തുമ്പിലുമെല്ലാമുണ്ട്.’ പ്രഹ്ലാദന്‍ പറഞ്ഞതു കേട്ട് ” ഈ തൂണിലുമുണ്ടോ നിന്റെ നാരായണന്‍ ?’ എന്നു പരിഹാസത്തോടെ ചോദിച്ച ഹിരണ്യകശിപു അടുത്തുള്ള തൂണില്‍ ആഞ്ഞു ചവിട്ടി. അത് അനങ്ങിയില്ല. പിന്നീട് അതില്‍ വെട്ടി. ഉടന്‍ കരിങ്കല്‍ തൂണ് പിളര്‍ന്നു വീണു. ഭീമാകാരമായൊരു രൂപം പ്രത്യക്ഷപ്പെട്ടു. നരസിംഹം!
( തുടരും)















