തിരുവനന്തപുരം:വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ ജയിലിന്റെ വാഹനത്തിലല്ലാതെ പൊലീസിന്റെ വാഹനത്തില്‍ കൊണ്ടുപോയത് അപായപ്പെടുത്താനോ എന്ന് സംശയമുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ക്ക് ആശങ്ക. കാരണം സാധാരണയായി ജയിലില്‍ കഴിയുന്ന ഒരു പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകേണ്ടത് ജയിലിന്റെ വാഹനത്തിലാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം സുഗതനെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന കോടതിയുടെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ജീപ്പില്‍ കൊണ്ടുപോയതില്‍ അടിമുടി ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. എന്തിനാണ് പൊലീസിന്റെ വാഹനത്തില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് കൊണ്ടുപോയത് എന്നതിന് വട്ടിയൂര്‍ക്കാവ് പൊലീസിനും വിശദീകരണമില്ല. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങിനെ പൊലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രതിയെ തീര്‍ത്തുകളയാറുമുണ്ട്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും നിവൃത്തിയില്ലാതെ വെടിവെച്ചുവെന്ന് പൊലീസ് വിശദീകരിക്കുന്ന കഥകള്‍ പലയിടത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗൂഢാലോചന വട്ടിയൂര്‍ക്കാവ് പൊലീസും നടത്തിയിരുന്നോ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം സുഗതന്‍ പ്രധാന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. വാഴോട്ടുകോണം എന്ന സിപിഎം കോട്ടയായ വാര്‍ഡിനെ പൊളിച്ച് താമര വിരിയിച്ച നേതാവ്. അയാള്‍ ബിജെപിയുടെ തിരുവനന്തപുരത്തെ വളര്‍ച്ചയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച ആളുമാണ്. അങ്ങിനെ ഒരാളെ പല രീതിയില്‍ ഇല്ലാതാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ആഗ്രഹിക്കുന്നു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം സുഗതന്‍ തന്നെ ഇല്ലാതായാല്‍ വട്ടിയൂര്‍ക്കാവ് മേഖലയിലെ ബിജെപിയുടെ വെല്ലുവിളിയെ കാര്യമായി ദുര്‍ബലപ്പെടുത്താമെന്ന് അവര്‍ കരുതുന്നു.
എന്തായാലും തന്നെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും ജീപ്പില്‍ പൊലീസ് മോശമായി പെരുമാറിയെന്നും സുഗതന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയതോടെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് തിരിച്ചടിയായി. ഇത് കോടതി ഗൗരവമായി എടുക്കുകയും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്തായാലും വട്ടിയൂര്‍ക്കാവ് പൊലീസ് ഈ കേസില്‍ കാണിക്കുന്ന അമിതമായ താല്‍പര്യം സംശയം ജനിപ്പിക്കുന്നുവെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. വിയ്യൂര്‍ എസ് ഐയെ മാറ്റി ജീപ്പിലേക്ക് വട്ടിയൂര്‍ക്കാവ് എസ് ഐ ഇടിച്ചുകയറുകയും സുഗതനോട് മോശമായി പെരുമാറുകയും ചെയ്തു എന്ന് സുഗതന് വേണ്ടി ഹാജരായ അഡ്വ. രെഞ്ജു പറഞ്ഞു. “”നീ വാള മീനിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ…മെല്ലെ മെല്ലെ കൊളുത്ത് കാണിച്ച് പെട്ടെന്ന് ഒരു പിടി പിടിക്കൂം…പിന്നെ വാളയ്‌ക്ക് രക്ഷയില്ല. നീയും ഇനി ജയിലില്‍ നിന്നും ഇറങ്ങില്ല എന്ന് ഈ എസ് ഐ ഭീഷണിപ്പെടുത്തി- അഡ്വ. രെഞ്ജു പറഞ്ഞു. ഇതോടെ സുഗതന്റെ രക്തസമ്മര്‍ദ്ദം കൂടുകയും തുടര്‍ന്ന് സുഗതനെ മെഡിക്കല്‍
എന്തായാലും കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പക്ഷെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് സുഗതനെ വിട്ടുകൊടുക്കരുതെന്ന് അഡ്വ. രെഞ്ജു ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. സുഗതനെ മറ്റൊരു എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നാല് മണിക്കൂര്‍ നേരത്തേക്ക് വിട്ടുകൊടുത്തത്. ഈ കേസില്‍ ഹൈക്കോടതി ജൂണ്‍ 24 വരെ കീഴടങ്ങാന്‍ സമയം നല്‍കിയിരുന്നു. അതിന് മുന്‍പേ വന്ന് തോക്കുപയോഗിച്ച് സുഗതനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു വട്ടിയൂര്‍ക്കാവ് എസ് ഐ എന്നും അഡ്വ. രെഞ്ജു പറഞ്ഞു. .
















