മുംബൈ : 1940 കളിലും 1950 കളിലും ബോളിവുഡിൽ നിറഞ്ഞ് നിന്ന് ഗായികയാണ് ഷംഷാദ് ബീഗം . 1919-ൽ ലാഹോറിൽ ജനിച്ച ഷംഷാദ് ബീഗം “മേരെ പിയ ഗയേ റങ്കൂൺ”, “സയ്യ ദിൽ മേം ആന രേ”, “കഭി ആർ കഭി പാർ” തുടങ്ങിയ കൾട്ട് ക്ലാസിക്കുകൾ ആലപിച്ചാണ് ജനമനസുകളിൽ ഇടം നേടിയത് . 12 വയസ്സുള്ളപ്പോൾ തന്നെ മെഹ്ഫിലുകളിൽ പാടാൻ തുടങ്ങിയ ഷംഷാദ് ബീഗത്തിന്, അധികം വൈകാതെ ഓൾ ഇന്ത്യ റേഡിയോയിൽ പാടാൻ അവസരം ലഭിച്ചു.
ഇക്കാര്യം പിതാവിനോട് പറഞ്ഞപ്പോൾ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള പിതാവ് അവളെ തടഞ്ഞില്ല, പക്ഷേ അദ്ദേഹം രണ്ട് കർശന നിബന്ധനകൾ ഏർപ്പെടുത്തി. ഒന്ന് ഷംഷാദ് ബീഗം ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂ എന്നതായിരുന്നു. രണ്ടാമത്തേത് ഷംഷാദിന്റെ ചിത്രം ഒരിക്കലും പത്രങ്ങളിൽ വരരുത് എന്നതായിരുന്നു. ഷംഷാദ് ബീഗം ഈ നിബന്ധന സ്വീകരിച്ച് പാടാൻ തുടങ്ങി. ആ ശബ്ദം ജനപ്രിയമായി . പക്ഷേ വളരെക്കാലത്തേക്ക്, ആർക്കും ആ ഗായികയുടെ മുഖം കാണാൻ കഴിഞ്ഞില്ല.
വൈകാതെ ഷംഷാദ് ബീഗം ബോളിവുഡിലെ ഏറ്റവും വലിയ ഗായികയായി ഉയർന്നുവന്നു.. ലതാ മങ്കേഷ്‌കർ സംഗീതരംഗത്തേക്ക് കടന്നുവന്നപ്പോൾ, നിരവധി സംഗീതസംവിധായകർ അവരുടെ ശബ്ദത്തിൽ ഷംഷാദ് ബീഗത്തിന്റെ സാമ്യത കണ്ടെത്തി. അതുകൊണ്ടാണ് പലതവണ സംഗീത സംവിധായകരും ലതാ മങ്കേഷ്‌കറിനോട് ഷംഷാദ് ബീഗത്തിന്റെ ശബ്ദം അനുകരിക്കാൻ ആവശ്യപ്പെട്ടത്. ഷംഷാദ് ബീഗം തന്റെ കരിയറിൽ 6,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചു .
2009-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഗായികയായിരുന്നു ഷംഷാദ് ബീഗം. വെറും 15 വയസ്സുള്ളപ്പോൾ, അവർ കുടുംബത്തെ വെല്ലുവിളിച്ച് ഹിന്ദു അഭിഭാഷകനായ ഗണപത് ലാൽ ബട്ടോയെ വിവാഹം കഴിച്ചു. 2013 മരിച്ചപ്പോൾ ഹിന്ദു വിശ്വാസപ്രകാരമാണ് ഷംഷാദിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്.












