ചങ്ങനാശേരി: പ്രളയത്തെ അതിജീവിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഒരു ശതമാനം സെസ് സാങ്കേതിക പ്രശ്നങ്ങളും വിലക്കയറ്റവും സൃഷ്ടിക്കുമെന്ന് ജിഎസ്ടി പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍.
ഉല്‍പ്പന്നവിലയുടെ കൂടെ ഒരു ശതമാനം സെസ് ചേര്‍ത്ത ശേഷം 12%, 18% അല്ലെങ്കില്‍ 28% നികുതി കൂടി കൂട്ടുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കും.
രജിസ്ട്രേഷനുള്ള വ്യാപാരികള്‍ തമ്മില്‍ വില്‍പ്പന നടത്തുമ്പോള്‍ സെസ് ഇല്ല. ഉപഭോക്താവ് രജിസ്ട്രേഷനുള്ള വ്യാപാരിയുടെ പക്കല്‍ നിന്നു വാങ്ങുമ്പോള്‍ മാത്രമാണ് സെസ് ഒരു ശതമാനം പിരിക്കുക.
കമ്പ്യൂട്ടറില്‍ ബില്ല് അടിക്കുന്ന ഒരു സ്ഥാപനം 5% ന്റേയും 12%, 18%, 28% തുടങ്ങി നികുതി നിരക്കുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തണം. ബിസിനസ് ടു ബിസിനസിനും സെസ് ഇല്ല. ബില്ല് എഴുതി കൊടുക്കുന്ന സ്ഥാപനത്തില്‍ ഇത് തരംതിരിച്ച് ഒരു ശതമാനം കണ്ടുപിടിക്കണം.
സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഷൈജുദ്ദീന്‍, സുരേഷ്‌കുമാര്‍, വി.പി. പ്രതാപന്‍, വിനോദ് കൊച്ചീത്ര, ടോമിച്ചന്‍ മണമേല്‍, ജിജി കോട്ടയ്‌ക്കല്‍, മഹേശ്വരന്‍ തമ്പി എന്നിവര്‍ പറഞ്ഞു.
















