കൊച്ചി: വിശ്വാസാചരങ്ങള്‍ പരിഷ്‌കരിക്കേണ്ട വിധവും അതില്‍ വിശ്വാസികള്‍ക്ക് പരമാധികാരവും ഉറപ്പാക്കുന്ന സമഗ്ര നിയമനിര്‍മാണത്തിനാണ് കര്‍മ സമിതി ആവശ്യപ്പെടുന്നതെന്ന് കര്‍മ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് ശബരിമലയില്‍ യുവതികളുടെ പ്രവേശനവിഷയത്തില്‍ മാത്രമല്ല. മൂര്‍ത്തിയുടെ അവകാശങ്ങളും അധികാരങ്ങളും ഇല്ലാതാക്കുന്നതും ആരാധനാലയങ്ങള്‍ പൊതു ഇടങ്ങളാണെന്ന് പ്രഖ്യാപിക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍, ബിജെപിയുടെ പ്രകടന പത്രികയില്‍ നിയമനിര്‍മാണം പ്രഖ്യാപിച്ചിരിക്കെ, സമഗ്ര നിയമ നിര്‍മാണത്തിനു പ്രവര്‍ത്ത പദ്ധതികളുമായി മുന്നോട്ടു പോകാന്‍ സമിതി തീരുമാനിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറും അധ്യക്ഷ കെ.പി. ശശികല ടീച്ചറും അറിയിച്ചു. ശബരിമലയുടെ ചിത്രം,രേഖകള്‍ തുടങ്ങി ആധികാരിക വിവരങ്ങള്‍ സംയോജിപ്പിക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജിതപ്പെടുത്തും.
ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പെന്താണ് പറയാഞ്ഞത്. നിയമസഭയില്‍ ഈ ആവശ്യം ഉന്നയിക്കാഞ്ഞതെന്താണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ വടിഎറിയലാണിത്, ശശികല ടീച്ചര്‍ പറഞ്ഞു.
വിശ്വാസികള്‍ പിണായിയുടെ ധാര്‍ഷ്ട്യത്തിനും സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ചതിനും ശബരിമലയെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്നതിനുമെതിരേയാണ് വോട്ടുചെയ്തത്. കണ്ണീരിനു കാരണക്കാരായവര്‍ തോല്‍ക്കണം എന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചിരിക്കാം. കര്‍മസമിതി ആരോടും ഇന്ന പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടില്ല. വിശ്വാസികളുടെ വോട്ട് ഇന്ന പാര്‍ട്ടിക്കാണ് കിട്ടിയതെന്ന് പറയാനും പറ്റില്ല. തുടക്കം മുതല്‍ ബിജെപിയാണ് ഈ വിഷയത്തെ പിന്തുണച്ചത്. അവര്‍ക്ക് 13 ലക്ഷം വോട്ടാണ് വര്‍ധിച്ചത്. വിശ്വാസികള്‍ പിണറായിക്കും പിണറായി സര്‍ക്കാരിനും എതിരായി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അതിനു മുമ്പ് പ്രശ്‌നം പരിഹരിച്ചുകൂടായ്‌കയില്ലല്ലോ, ശശികല ടീച്ചര്‍ പറഞ്ഞു.
















