കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ സംഘത്തിന്റെ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.വി. രാജേഷ് എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ എന്നിവരുള്‍പ്പെടെ കേസിലെ 34 പ്രതികള്‍ക്കും നോട്ടീസ് നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കണ്ണപുരം പോലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ടി.വി. രാജേഷ്, പി. ജയരാജന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പോലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിന്റെ അമ്മ പി.സി. ആത്തിക്ക നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.
സിബിഐ അന്വേഷണ സംഘം മേല്‍നോട്ടച്ചുമതലയുള്ള എറണാകുളം സിജെഎം കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയെങ്കിലും ഒരു കേസില്‍ രണ്ട് വിചാരണ നടപടികള്‍ ഒഴിവാക്കാന്‍ തലശേരി കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ തലശേരി കോടതി അനുബന്ധ കുറ്റപത്രം സ്വീകരിച്ചില്ല. സിബിഐ തയ്യാറാക്കിയ കുറ്റപത്രം നല്‍കേണ്ടത് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി തലശേരി കോടതി ഫെബ്രുവരി 19 ന് അനുബന്ധ കുറ്റപത്രം മടക്കി. തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കൂടി പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ കേസിന്റെ വിചാരണ എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സിബിഐ ഹര്‍ജി നല്‍കിയത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ എതിര്‍ കക്ഷികള്‍ക്കുള്ള നോട്ടീസ് തങ്ങള്‍ തന്നെ നല്‍കാമെന്ന് സിബിഐ അറിയിച്ചു. സിബിഐക്ക് കേസിലുള്ള അനാവശ്യ താല്പര്യമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. ടി.വി. രാജേഷും പി. ജയരാജനും സഞ്ചരിച്ചിരുന്ന കാറിനു നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
















