ബംഗളൂരു: ബംഗളൂരുവിലെ തന്റെ വസതിയിൽ ബിസിനസ്സുകാരനായ വൈശാഖ് മരിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കന്നഡ നടി കൃഷി തപണ്ട. തന്റെ വീട്ടിൽ വെച്ച് ഇത്തരമൊരു ദാരുണമായ സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് വലിയ മാനസികാഘാതമാണ് തനിക്ക് നൽകിയതെന്നും കൃഷി ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി (Krishi Thapanda Statement). സംഭവത്തിന് ശേഷം ഉയർന്നുവരുന്ന വ്യാജ വാർത്തകളും അനാവശ്യമായ അഭ്യൂഹങ്ങളും തന്നെയും വൈശാഖിന്റെ കുടുംബത്തെയും ഒരുപോലെ വേദനിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
“എന്റെ ഹൃദയത്തോട് ചേർന്നുനിന്നിരുന്ന, എന്നെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാളെയാണ് എനിക്ക് നഷ്ടമായത്. ഈ വേർപാട് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ദുഃഖിക്കാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒരാളുടെ മരണത്തെ കഥകളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ക്രൂരമാണ്,” കൃഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വൈശാഖിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയെ മാനിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ നിരുത്തരവാദപരമായ പ്രചാരണങ്ങൾ നടത്തരുതെന്നും താരം അഭ്യർത്ഥിച്ചു.
ഒരു കുടുംബത്തിന് അവരുടെ മകനെയാണ് നഷ്ടമായതെന്ന് ഓർക്കണമെന്ന് കൃഷി പറഞ്ഞു. “നിങ്ങൾക്ക് ഒരാളെ സന്തോഷിപ്പിക്കാൻ കഴിയില്ലെങ്കിൽ, അവരുടെ കണ്ണീരിന് കാരണക്കാരാകാതിരിക്കുക. ആർക്കും ജീവിക്കാനുള്ള പ്രചോദനം നൽകാൻ കഴിയില്ലെങ്കിൽ, അവർക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന പ്രവർത്തികൾ ഒഴിവാക്കുക,” അവർ കൂട്ടിച്ചേർത്തു. വൈശാഖിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ അവസ്ഥയിൽ സമാധാനത്തോടെ ദുഃഖിക്കാൻ ആവശ്യമായ സ്വകാര്യതയും അന്തസ്സും നൽകണമെന്നും കൈകൂപ്പി അപേക്ഷിച്ചുകൊണ്ട് കൃഷി തപണ്ട പറഞ്ഞു.
അനാവശ്യ കമന്റുകൾ ഒഴിവാക്കാൻ പോസ്റ്റിലെ കമന്റ് ബോക്സ് താരം ഡിസേബിൾ ചെയ്തിട്ടുണ്ട്.വൈശാഖ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുടുംബപരമായ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.











