കൊച്ചി: സിറോ മലബാർ സഭാ വ്യാജരേഖ കേസിൽ ഫാദർ ടോണി കലൂക്കാരൻ, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി.
വ്യാജരേഖ നിർമിച്ച കേസിൽ പ്രതിചേർത്ത് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് സഭാ മുൻ വക്താവായ ഫാ.പോൾ തേലേക്കാടും ഫാ. ആന്റണി കല്ലൂക്കാരനും മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കിയത്. പോലീസ് പറയുന്ന വ്യാജരേഖയെക്കുറിച്ച് തങ്ങൾക്ക് അറിവില്ല. മെയിലിൽ കിട്ടിയ രഹസ്യ രേഖ സഭാ മേലധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കേസിൽ റിമാൻഡിലുള്ള പ്രതിയുടെ പേരിൽ ലഭിച്ച രേഖകൾ ഇ-മെയിലിൽ അയയ്‌ക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചില്ല. പകരം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനും നിർദേശിച്ചു. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്ന് കോടതി പോലീസിന് നിർദേശം നൽകി. വൈദികർ ആവശ്യപ്പെട്ടാൽ ഇടവേള അനുവദിക്കണം. ഏഴ് ദിവസങ്ങൾക്കുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കണം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മറ്റ് സാധ്യതകളുണ്ടെങ്കിൽ വൈദികർക്ക് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാം.
കേസിൽ റിമാൻഡിലുള്ള മൂന്നാം പ്രതി ആദിത്യന്റെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും. വൈദികരുടെ നിർദ്ദേശപ്രകാരണമാണ് താൻ വ്യാജ രേഖ നിർമ്മിച്ചതെന്നായിരുന്നു ആദിത്യന്റെ മൊഴി.
















