തിരുവനന്തപുരം : മസ്തിഷ്‌ക മരണ നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനും മസ്തിഷ്‌കമരണ നിര്‍ണയം നിര്‍ബന്ധമാക്കുന്നു. ആരോഗ്യവകുപ്പ് ഉന്നതതല സമിതി ശുപാര്‍ശ പ്രകാരമാണിത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്‌ക മരണങ്ങള്‍ നിര്‍ണയിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
മസ്തിഷ്‌കമരണം നിര്‍ണയിക്കാനും അവയവ ദാനത്തിന് ബന്ധുക്കളുടെ സമ്മതം നേടാനും എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് സംവിധാനവും(ടിപിഎം) നടപ്പാക്കും. മസ്തിഷ്‌കമരണം നിര്‍ണയിക്കാനുള്ള പരിശോധന ഒരുതവണ നടത്തി മരണം നിര്‍ണയിച്ചാല്‍ അവയവ ദാനത്തിനായി ബന്ധുക്കളുടെ സമ്മതം തേടണം. സമ്മതമല്ലെങ്കില്‍ വെന്റിലേറ്ററടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും ചികിത്സയും പിന്‍വലിക്കാനാണ് ശുപാര്‍ശ.
ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഒരുക്കുന്നത്. ന്യൂറോളജി, അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ക്കായിരിക്കും ടിപിഎമ്മിന്റെ ചുമതല. മസ്തിഷ്‌കമരണ നിര്‍ണയം വൈകുന്നതുമൂലം ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ മറ്റ് രോഗികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്. മസ്തിഷ്‌ക മരണനിര്‍ണയം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.
അവയവദാനം ഏറ്റവുമധികം നടക്കുന്ന സ്‌പെയിനിലെ ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഡിടിഐ)നിന്നുള്ള വിദഗ്ധ സംഘത്തിന്റെയും കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിന്റെയും (കെഎന്‍ഒഎസ്) നേതൃത്വത്തില്‍ ചൊവ്വാഴ്ചമുതലാണ് പരിശീലനം. സംസ്ഥാനത്ത് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ചെയ്ത് വിവിധ അവയവങ്ങള്‍ക്കായി 2171 പേരാണ് കാത്തിരിക്കുന്നത്. വൃക്ക1743, കരള്‍358, ഹൃദയം34, പാന്‍ക്രിയാസ് മൂന്ന്, മറ്റു അവയവങ്ങള്‍ക്കായി 33 പേരുമാണ് കാത്തിരിക്കുന്നത്.
















