തിരുവല്ല: മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ ഒരാഴ്‌ച്ചയായി തുടരുന്ന യാക്കോബായ- ഓര്‍ത്ത്‌ഡോക്സ് അവകാശത്തര്‍ക്കം സമവായത്തിലെത്തി. ജില്ലാകളക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് താത്കാലിക തീരുമാനം ആയത്. ചര്‍ച്ചക്ക് ഒടുവില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കോബായ വിഭാഗം പള്ളിക്ക് പുറത്തും പ്രാര്‍ത്ഥന നടത്തി.
മേപ്രാല്‍ പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27ന് വൈകീട്ട് മുതല്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന തുടങ്ങി. പരമ്പരാഗതമായുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. പ്രശ്‌ന പരിഹാരത്തിന് ജില്ലാ ഭരണകൂടം നടത്തിയ ഇടപെടല്‍ ഫലം കണ്ടിരുന്നില്ല. സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയായിരുന്നു.
പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധി അനുസരിച്ചാണ് തര്‍ക്കത്തിന് ഇപ്പോള്‍ സമവായമായത്. യാക്കോബായ വിഭാഗത്തിന് 25 സെന്റ് സ്ഥലത്ത് പുതുതായി പള്ളി പണിയുന്നതിനുള്ള അപേക്ഷയില്‍ വേഗം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും ഉറപ്പ് നല്‍കി. പുതിയ പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുവരെ താത്കാലിക ഷെഡില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്തും. ശവ സംസ്‌കാര ശുശ്രൂഷയില്‍ പള്ളി സെമിത്തേരിയില്‍ യാക്കോബായ വൈദികര്‍ക്ക് പ്രവേശിക്കാം. ആസ്തികള്‍ കൈമാറും.
കഴിഞ്ഞ മാസം 28ന് അനുവദിച്ച സമയം കഴിഞ്ഞിട്ടും ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രാര്‍ത്ഥന തുടര്‍ന്നതാണ് മേപ്രാല്‍ പള്ളിയിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമായത്. പ്രത്യേകം സമയങ്ങളില്‍ വെവ്വേറെ പ്രാര്‍ത്ഥന നടത്താനായിരുന്നു മുന്‍ ധാരണ.
മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളി 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും, അവിടെ 2002 ലെ ഭരണഘടനയ്‌ക്ക് പ്രാബല്യമില്ലെന്നും തിരുവല്ല മുന്‍സിഫ് കോടതി വിധിച്ചിട്ട് ഒരു മാസത്തോളമായി. ഓര്‍ത്തഡോക്സ് സഭയുടെ ഭരണഘടനയനുസരിച്ചു കാര്യങ്ങള്‍ നടത്തുവാനുള്ള ക്രമീകരണമുണ്ടാക്കണം. ഓര്‍ത്തഡോക്സ് സഭയുടെ ഭരണക്രമവുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വിശ്വാസികളെ ആരെയും പുറംതള്ളുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















