ന്യൂദല്‍ഹി: വളരെ ഉയര്‍ന്ന മേഖലകളില്‍ പോലും സൈനികരേയും യുദ്ധസാമഗ്രികളും എത്തിക്കാന്‍ സഹായിക്കുന്ന ചിനൂക്ക് ഹെലിക്കോപ്ടറുകള്‍ ഇനി ഇന്ത്യന്‍ നാവികസേനയുടെ ഭാഗം. ചണ്ഡിഗഡിലെ വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേന മേധാവി ബി.എസ്. ധനോവ നാല് സിഎച്ച് 47 ചിനൂക്ക് ഹെലിക്കോപ്ടറുകള്‍ സേനയ്ക്കായി ഏറ്റുവാങ്ങി.
അമേരിക്കന്‍ കമ്പനിയായ ബോയിങ് നിര്‍മിക്കുന്ന 15 ചിനൂക്ക് ഹെലിക്കോപ്ടറുകള്‍ വാങ്ങാന്‍ ഏകദേശം 1.5 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇതിലെ ആദ്യ നാലെണ്ണമാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്.
ഏകദേശം 741 കിലോമീറ്റര്‍ വരെ 6100 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ചിനൂക്കിനാകും. ദുര്‍ഘടങ്ങളായ യുദ്ധമേഖലകളില്‍ പെട്ടന്ന് സൈനികരെ എത്തിക്കാനും യുദ്ധസാമഗ്രികള്‍, ആയുധങ്ങള്‍, എന്നിവ എത്തിക്കാനും ചിനൂക്ക് സഹായിക്കും. ഏതു കാലാവസ്ഥയിലും പറക്കും.
സൈനികാവശ്യങ്ങള്‍ക്കു പുറമേ ദുരന്തമേഖലകളിലും, ആരോഗ്യ മേഖല, തെരച്ചില്‍, അഗ്നിബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ചിനൂക്കിന്റെ സഹായം ലഭ്യമാക്കാനാകും. 11 ടണ്‍ വരെ ഭാരമുള്ള യുദ്ധസാമഗ്രികളും, 45 സൈനികരെ വഹിച്ച് പറക്കാനും 10 ടണ്‍ വരെ അധികഭാരം വഹിക്കാനും ചിനൂക്കിനാകും. 2020 മാര്‍ച്ചോടു കൂടി ബാക്കി ചിനൂക്ക് കോപ്ടറുകളും ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. എം 777 ഹൊവിറ്റ്സര്‍ തോക്കുകളും ഇതില്‍ കയറ്റാന്‍ കഴിയും. 8048 കോടിയുടെ കോപ്ടര്‍ കരാര്‍ 2015 സപ്തംബറിലാണ് ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: