അമൃതപുരി ; മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ഡി. ലിറ്റ്) മാതാ അമൃതാനന്ദമയി്ക്ക് സമ്മാനിച്ചു. പതിനേഴാം തീയതി മൈസൂരില്‍ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടര്‍ച്ചയായാണ് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാര്‍ ഓണററി ഡോക്ടറേറ്റ് ബിരുദം അമ്മയ്ക്ക് സമര്‍പ്പിച്ചത്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേ, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. മഹാദേവന് പിള്ള, ബഹു. മൈസൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ലിംഗരാജ ഗാന്ധി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സംബന്ധിച്ചു. അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും സത്യം, ധര്‍മ്മം, ദരിദ്രര്‍ക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകത അമ്മ എടുത്തു പറഞ്ഞു.
‘ഇന്നത്തെ സര്‍വകലാശാലകളില്‍, എത്രത്തോളം സാമ്പത്തിക സഹായം ലഭ്യമാക്കി; എത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു; ബൗദ്ധിക ശക്തിയിലൂടെ എന്തൊക്കെ നേടി എന്നതിനെയൊക്കെ ആശ്രയിച്ചാണ് അധ്യാപകരുടെയും, ഗവേഷകരുടെയും സ്ഥാനക്കയറ്റവും മറ്റും തീരുമാനിക്കുന്നത്. എന്നാല്‍ അത്തരം കാര്യങ്ങളോടൊപ്പം അവരുടെ കണ്ടുപിടിത്തങ്ങള്‍ എത്രത്തോളം സമൂഹത്തിലേ താഴേക്കിടയിലുള്ളവര്‍ക്ക് ഉപകാരപ്പെട്ടു എന്നും ദരിദ്രര്‍ക്കും മറ്റും എത്രത്തോളം സേവനങ്ങള്‍ ലഭ്യമായി എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം സ്വര്‍ണത്തിനു പരിമളം ഉണ്ടാകുന്നതു പോലെ അവയുടെ മൂല്യം ഒന്നുകൂടി വര്‍ദ്ധിക്കും.’ അമ്മ പറഞ്ഞു
‘കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ ആദ്ധ്യാത്മിക മാര്‍ഗദര്‍ശനത്തോടൊപ്പം, വലിയതോതിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്ത്, ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് അമ്മ ചെയ്തത്. അമ്മയ്ക്ക് ഈ ബിരുദം സമ്മാനിക്കുന്നതിലൂടെ മൈസൂര്‍ സര്‍വകലാശാല അനുഗ്രഹീതമായിരിക്കുന്നു.’ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ജി. ഹേമന്ത കുമാര്‍ പറഞ്ഞു.
1916ല്‍ സ്ഥാപിതമായ മൈസൂര്‍ സര്‍വകലാശാല ഭാരതത്തിലെ ആറാമത്തേതും, കര്‍ണ്ണാടകയിലെ ആദ്യത്തെതുമായ സര്‍വകലാശാലയാണ്. ആദ്ധ്യാത്മിക സാമൂഹ്യ മണ്ഡലങ്ങളില്‍ അമ്മയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളോടുള്ള ആദരവായാണ് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.
രണ്ടാമത്തെ തവണയാണ് അമ്മയ്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ല്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് ബഫല്ലോ അമ്മയ്ക്ക് ‘ഓണററി ഡോക്ടറേറ്റ് ഇന്‍ ഹ്യൂമന്‍ ലെറ്റേഴ്സ്’ നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: