കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. നേരത്തേ ഈ ഹർജി ഹൈക്കോടതിയുടെ മുമ്പാകെ വന്നപ്പോൾ ജോബിൻ സെബാസ്റ്റ്യൻ തന്നെയാണ് പരിഗണിച്ചത്.
ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ ഈ ഹർജി ഇനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്‌ക്ക് വിടും. തുടർന്ന് ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനായി മറ്റൊരു സിംഗിൾ ബെഞ്ചിനെ ചുമതലപ്പെടുത്തുമെന്നാണ് നിലവിലെ വിവരം. അതേസമയം, കേസുമായി ബന്ധപ്പെട്ട തുടർനടപടികളെക്കുറിച്ച് ഡിവിഷൻ ബെഞ്ചും നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് ശേഷം എന്ത് നടപടിയുണ്ടായി എന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വകുപ്പുതലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്‌ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
രാവിലെ ഹർജി പരിഗണനയ്‌ക്ക് എടുത്തപ്പോൾ, വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉച്ചയ്‌ക്ക് മുൻപ് തന്നെ ഇതിനായി കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനിടെയാണ്, ഹൈക്കോടതിയുടെ ഭരണപരമായ സമിതിക്ക് മുന്നിൽ ഈ വിഷയത്തിൽ നേരത്തെ പരാതി ഉന്നയിച്ചിരുന്നോ എന്ന് ജഡ്ജി ചോദിച്ചത്.
അതിജീവിതയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഇക്കാര്യം സ്ഥിരീകരിച്ചു. പരാതി നൽകിയിരുന്നെങ്കിലും അന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് അവർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നിന്നും പിന്മാറുന്നതായി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കിയത്.
















