കരിപ്പൂർ: വിദേശത്ത് നിന്നെത്തിയ ആളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും മോഷ്‌ടിക്കാൻ പദ്ധതിയിട്ട 13 അംഗ ക്രിമിനൽ സംഘം പിടിയിൽ. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് പിടികൂടി. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കർണാടക സ്വദേശികളാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്
വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണവും പണവും കവരുന്ന ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികളാണിവർ. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മൂന്നുപേർ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ കവർച്ച ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
വിദേശത്ത് നിന്നെത്തുന്നയാളെ എങ്ങനെ പിന്തുടരണമെന്നും ഏത് സ്ഥലത്തുവച്ച് തട്ടിക്കൊണ്ടുപോകണമെന്നും വാട്‌സാപ്പിൽ ചാറ്റ് ചെയ്‌തിട്ടുണ്ട്. യാത്രക്കാരനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിമാനത്താവളത്തിലെത്തിയതെന്നാണ് സൂചന. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്. പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്. ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചു. ഇന്നലെ എയർഇന്ത്യ എക്‌സ്‌പ്രസിൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെയാണ് കാണാതായത്. ഇയാളെ ഏതെങ്കിലും സംഘം തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് സ്വർണം പൊട്ടിക്കൽ കേസുകൾ അന്വേഷിക്കുന്നത്.
















