കോട്ടയം: കെവിന്കൊലക്കേസ് അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എം.എസ്. ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കി. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ഇതിന് ശേഷമായിരിക്കും പിരിച്ചുവിട്ടുള്ള ഉത്തരവ് ഇറങ്ങുക.
ഗുരുതരമായ സംഭവം ഉണ്ടായിട്ടും ഷിബു ജാഗ്രത കാട്ടിയില്ല. രാത്രിയില്‍ വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചിട്ടും എസ്ഐ ഫോണ്‍ എടുത്തില്ല. പരാതിയുമായി എത്തിയവരോട് മോശമായി പെരുമാറി. ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറില് എന്നിവയടക്കമുള്ള വീഴ്ചകളാണ് ഷിബുവിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടി മാതൃകയാകാന്‍ എസ്ഐയ്ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളെ സഹായിച്ചെന്നും അവരില്‍നിന്ന് പണം കൈപ്പറ്റിയെന്നുമുള്ള ആരോപണത്തെത്തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐയായിരുന്ന ടി.എം. ബിജുവിനെ പിരിച്ചുവിട്ടിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു. എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കോട്ടയം അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി ആയിരുന്ന വിനോദ്പിള്ളയാണ് കേസുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് നടപടി. കെവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെയും മറ്റുബന്ധുക്കളുടെയും പരാതി അവഗണിച്ചെന്നാണ് ഷിബുവിനെതിരെയുള്ള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: