പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചത്.
അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായെന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശം ഒട്ടും ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും തിരുവല്ലയിൽ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം. പിണറായിയെ വിമർശിച്ചതിന്റെ പേരിൽ ഇനി ഡിവൈഎഫ്ഐയിൽ നിന്ന് തന്നോട് ‘കടക്ക് പുറത്ത്’ എന്ന് പറയരുതെന്നും പ്രതിനിധി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിക്കുള്ളിലും പോഷക സംഘടനകളിലും നേതൃത്വത്തിനെതിരെ ഉയരുന്ന അതൃപ്തിയുടെ പ്രതിഫലനം കൂടിയാണ് ഈ വിമർശനങ്ങൾ. എന്നും ഭരണത്തിൽ തുടരുമെന്ന വിചാരം പാർട്ടിയെ ജനങ്ങളിൽനിന്നകറ്റി. ഗോവിന്ദന്റെയും പിണറായിയുടെയും നടപടികൾ ചേർന്നപ്പോൾ ഫലം ‘ഗോ-പി’ ആയെന്ന് ഡി.വൈ.എഫ്.ഐ.പരിഹസിച്ചു.
















