കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി. ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. വീണയോടെപ്പം അഭിഭാഷകയും എത്തിയിട്ടുണ്ട്. രാവിലെ 10.30 ഓടെയാണ് ചോദ്യംചെയ്യലിനായി കറുത്ത കാറിൽ കറുത്ത മാസ്ക് അണിഞ്ഞാണ് വീണ എത്തിയത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനി സിഎംആർഎല്ലുമായി നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ചോദ്യംചെയ്യൽ.
എൻഫോഴ്സ്മെൻ്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇവിടം ശക്തമായ പോലീസ് സുരക്ഷയിലാണ്. 2016 മുതൽ 2021 വരെ സിഎംആർഎല്ലിൽ നിന്ന് വീണയ്‌ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അറിയാനുള്ള കാര്യങ്ങൾ ഇ.ഡി ചോദിച്ചറിയും.
രേഖകൾ അഭിഭാഷകൻ വഴി ഹാജരാക്കാമെന്നും നേരിട്ട് എത്താൻ സാവകാശം വേണമെന്നും വീണ അറിയിച്ചെങ്കിലും ആവശ്യം ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. 2016 മുതൽ 2021 വരെ സിഎംആർഎല്ലിൽ നിന്ന് വീണയ്‌ക്ക് രണ്ട് കോടി 78 ലക്ഷം ലഭിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ. സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കം ഒൻപത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയുടെ മക്കളും ഭാര്യയും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.
ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശശിധരൻ കർത്തയുടെ മകളും കമ്പനി ഡയറക്‌ടർമാരിൽ ഒരാളായ ഷിബി എസ് കർത്തയെയും ഇഡി രണ്ട് ദിവസം മുൻപ് ചോദ്യം ചെയ്‌തിരുന്നു. അതേസമയം, ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നത്.
















