അറ്റ്‌ലാന്റ: ഫുട്‌ബോളില്‍ ഗോള്‍ നേടുന്നവരാണ് പലപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ചില മത്സരങ്ങളില്‍ വിജയത്തിന്റെ കഥ എഴുതുന്നത് ഗോള്‍വല കാക്കുന്നവരാണ്. കേപ് വെര്‍ദെയുടെ ആ കഥാ നായകന്‍ വൊസീഞ്ഞയാണ്. ലോകോത്തര ടീം സ്‌പെയിനിനെതിരേ കേപ് വെര്‍ദെ സമനില സ്വന്തമാക്കിയപ്പോള്‍ എഴ് നിര്‍ണായക സേവുകളാണ് വൊസീഞ്ഞ നടത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പന്ത് തട്ടാനെത്തിയ കേപ് വെര്‍ദെ പ്രതീക്ഷകളെ മറികടന്ന് മുന്നേറുന്നുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ അവസാന പ്രതിരോധഭിത്തിയായി മാറിയ വൊസീഞ്ഞയുടെ കൈകളുടെ കരുത്തും മനസ്സിന്റെ ധൈര്യവും വലിയ പങ്കുവഹിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ സേവും ഒരു ഗോള്‍ തടയല്‍ മാത്രമല്ല; ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളെ ജീവനോടെ നിലനിര്‍ത്തുന്ന നിമിഷം കൂടിയായിരുന്നു.
കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് ശേഷം ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ തന്റെ വികാരങ്ങളെ അടക്കിപ്പിടിക്കാന്‍ ആ മനുഷ്യന്‍ പാടുപെട്ടു.. പതിറ്റാണ്ടുകള്‍ നീണ്ട സ്ഥിരോത്സാഹം, ത്യാഗം, വിശ്വാസം എന്നിവയെല്ലാം സ്വന്തം കൈകളിലേക്ക് സ്വാംശീകരിച്ച കേപ് വെര്‍ദെയുടെ സ്വന്തം നായകന്‍ വൊസീഞ്ഞ. അറ്റ്‌ലാന്റയില്‍ സ്‌പെയിനെതിരേ വെല്ലുവിളികള്‍ നിറഞ്ഞ 95 മിനിറ്റുകള്‍ ലോക ഫുട്‌ബോളിന് ഈ മനുഷ്യന്‍ സമ്മാനിച്ചത് സമ്മോഹനമായ കാഴ്ചകളായിരുന്നു. വൊസീഞ്ഞയാണ് പ്ലയര്‍ ഓഫ് ദി ഡേ.
2026 ലോകകപ്പ് നോടാന്‍ പ്രാപ്തരായ ടീമുകളിലൊന്നായ സ്പെയ്നിനെ ശൂന്യമാക്കി സമനിലയില്‍ തളച്ചിടാന്‍ വൊസീഞ്ഞയ്‌ക്ക് കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ലോകഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഓര്‍ത്തുവയ്‌ക്കാവുന്ന ടീമായി കേപ്. മുന്‍ലോകചാമ്പ്യന്മാരായ സ്പെയിന്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തിയത്. മത്സരത്തില്‍ സ്പെയിന്‍ തന്നെയായിരുന്നു എല്ലാ മേഖലകളിലും മുന്നില്‍. പന്ത് കൈവശം വയ്‌ക്കുന്നതിലും പൂര്‍ത്തിയാക്കിയ പാസുകളുടെ കാര്യത്തിലുമൊക്കെ. എന്നാല്‍, വൊസീഞ്ഞയെ മറികടക്കാനാവാതെ സ്പാനിഷ് അര്‍മദ വിറങ്ങലിച്ചു. 40 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഗോള്‍കീപ്പര്‍മാരില്‍ 1986 ലോകകപ്പില്‍ ബ്രസീലിനെതിരെ 10 സേവുകള്‍ നടത്തിയ വടക്കന്‍ അയര്‍ലന്‍ഡ് ഇതിഹാസം പാറ്റ് ജെന്നിംഗ്സ് മാത്രമാണ് ലോകകപ്പില്‍ കൂടുതല്‍ സേവുകള്‍ രേഖപ്പെടുത്തിയ ഗോളി.
മത്സരത്തിന്റെ വിജയാഘോഷവേളയിലും വൊസീഞ്ഞയുടെ മനസ് തന്റെ കുംബത്തോടൊപ്പമായിരുന്നു. ‘വിസയ്‌ക്ക് പണം നല്‍കാന്‍ കഴിയാത്തതിനാ
ല്‍ എന്റെ കുടുംബത്തിനോ അമ്മയ്‌ക്കോ കളി കാണാന്‍ വരാന്‍ സാധിച്ചില്ല, വൊസീഞ്ഞ -വിതുമ്പി. മുത്തശ്ശിമാരുടെ കൂടെ വളര്‍ന്ന ജോസിമര്‍ ജോസ് ഇവാറോ ഡയസ് എന്ന വൊസീഞ്ഞയ്‌ക്ക് ആ പേരു നല്‍കിയത് മുത്തശ്ശിയാണ്. കേപ് വെര്‍ദെയിലെ സാവോ വിസന്റെ എന്ന ദ്വീപില്‍ വൊസീഞ്ഞ വളര്‍ന്നത് തന്നേക്കാള്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചാണ്. ‘എന്റെ ദ്വീപിലെ മികച്ച ഗോള്‍ കീപ്പര്‍ ഞാനായിരുന്നു എന്ന് കൂട്ടുകാര്‍ പറയും- വൊസീഞ്ഞ പറഞ്ഞു. പ്രൊഫഷണല്‍ കരിയര്‍ തുടങ്ങാനാഗ്രഹിച്ച വൊസീഞ്ഞ പിന്നീട് കേപ് വെര്‍ദെ വിടുകയും മറ്റു രാജ്യങ്ങളില്‍ കളിക്കുകയും ചെയ്തു. അംഗോള, സൈപ്രസ്, സ്ലോവാക്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ വിവിധ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. 2012ലാണ് പ്രൊഫഷണല്‍ കളിക്കാരനായി കളിച്ചു തുടങ്ങിയത്, എന്നാല്‍ അത് വളരെ വൈകിയ കാലഘട്ടം ആയിരുന്നുവെന്ന് വോസീഞ്ഞ തന്നെ പറയുന്നുണ്ട്. ഇത്തരത്തില്‍ പല രാജ്യങ്ങള്‍ക്ക് വേണ്ടി ഗോള്‍ കീപ്പറായി കളിച്ച് വിശ്വസനീയനായ ഗോള്‍ കീപ്പര്‍ എന്ന ഖ്യാതി നേടി.
നിലവില്‍ പോര്‍ച്ചുഗീസ് രണ്ടാം ഡിവിഷന്‍ ടീമായ ഷാവേസിനായി കളിക്കുന്നു. 40 വയസായപ്പോഴാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് മനസ്സിലാതെന്നും ജീവിതത്തിലെ വലിയ സ്വപ്ന സാക്ഷാത്കാരം സംഭവിച്ചത് എന്നും വൊസീഞ്ഞ നിറകണ്ണുകളോടെ പറയുന്നു. മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് 50000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സായിരുന്നു വൊസീഞ്ഞയ്‌ക്കുണ്ടായിരുന്നത് എന്നാല്‍ മത്സര ശേഷം അത് 60 ലക്ഷമായി മാറി.
















