ന്യൂദല്‍ഹി: മുഖ്യമന്ത്രിയാണോ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണോ ദല്‍ഹിയുടെ പരമാധികാരമെന്ന തര്‍ക്കത്തില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലഫ്. ഗവര്‍ണറുടെ കീഴിലാണ് അഴിമതി വരുദ്ധ ബ്യൂറോ. അന്വേഷണ കമ്മീഷനുകള്‍ രൂപീകരിക്കാനുള്ള അധികാരവും അദ്ദേഹത്തിനാണെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. അതേ സമയം, ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച് ഭിന്നതയുള്ളതിനാല്‍ വിഷയം വിശാല ബെഞ്ചിന് വിട്ടു.
അഴിമതി വിരുദ്ധ ബ്യൂറോ സംബന്ധിച്ചാണ് ദല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തര്‍ക്കം മൂര്‍ഛിച്ചിരുന്നത്. പഴയ കേസുകള്‍ കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. നിരവധി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ദല്‍ഹിയില്‍ ലഫ്.ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് 2016ല്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ലഫ്. ഗവര്‍ണര്‍ക്ക് പരമാധികാരമില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
അന്വേഷണ കമ്മീഷനുകള്‍, അഴിമതി വിരുദ്ധ ബ്യൂറോകള്‍, നിയമനം തുടങ്ങിയ കാര്യങ്ങളിലെ തര്‍ക്കം പരിശോധിക്കാനുള്ള ബെഞ്ചിന്റേതാണ് പുതിയ വിധി. ജോയിന്റ് സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ഇതിന് താഴെയുള്ളതില്‍ ദല്‍ഹി സര്‍ക്കാരിനുമാണ് അധികാരമെന്ന് സിക്രി വിധിച്ചു. എന്നാല്‍ നിയമനങ്ങളില്‍ സര്‍ക്കാരിനാണ് പരമാധികാരമെന്നായിരുന്നു അശോക് ഭൂഷണ്‍ നിലപാടെടുത്തത്.
ഇതോടെയാണ് വിഷയം വിശാല ബെഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ജനങ്ങളെ സേവിക്കാന്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
















