ഇടുക്കി: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പവര്‍ ഹൗസ് നിര്‍മാണമടക്കം പൂര്‍ത്തിയാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളെത്താതെ വന്നതോടെ പദ്ധതി ഫയലിലുറങ്ങുന്നു. ജനുവരിയില്‍ നടന്ന 70.45 കോടിയുടെ അനുബന്ധ ടെണ്ടറില്‍ ആരും പങ്കെടുക്കാതെ വന്നതോടെയാണ് പദ്ധതി അനിശ്ചിതകാലമായി നീളുന്നത്.
2007 ആദ്യം ആരംഭിച്ച പണി 2011-ല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 12 വര്‍ഷം പിന്നിട്ടും പദ്ധതിയെങ്ങുമെത്തിയിട്ടില്ല. 60 മെഗാവാട്ട് പദ്ധതിയുടെ അവശേഷിക്കുന്ന സിവില്‍ ജോലികള്‍, സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്, പെന്‍സ്റ്റോക്ക്, പവര്‍ ഹൗസ് അനുബന്ധ ജോലികള്‍, അവശേഷിക്കുന്ന ഇലക്ട്രോ-മെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്. 790 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച ജോലികളുടെ കരാര്‍ തുക 70,46,19,658 രൂപയാണ്. എന്നാല്‍ കെഎസ്ഇബിയുടെ ഇത്രയും വലിയ ടെന്‍ഡര്‍ പൂരിപ്പിച്ച് നല്‍കാന്‍ പോലും ഇന്ത്യയിലെ ഒരു കമ്പനിയും തയ്യാറായിട്ടില്ല. ടെന്‍ഡറിങ്ങിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാത്തതും തിരിച്ചടിയായി.
ചൈനയില്‍ നിന്നെത്തിച്ച 200 കോടിയുടെ മൂല്യമുള്ള ജനറേറ്ററുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഉപയോഗയോഗ്യമാണോ, അതില്‍ എന്തൊക്കെ റിപ്പയര്‍ ജോലികള്‍ വേണ്ടി വരും, എന്നീ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി സിവില്‍ വിഭാഗത്തിന് കൃത്യമായ ഉത്തരമില്ല. 4000 ടണ്‍ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ തുരുമ്പ് പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്നു, അവ എന്ത് ചെയ്യണം എന്നും പറയുന്നില്ല. ഇതെല്ലാം കരാര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്നോട്ടടിച്ചുവെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഒഴിവാക്കിയ കരാറുകാരായ എസ്ആര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കെഎസ്ഇബി റീ ടെണ്ടര്‍ ക്ഷണിച്ചത്. എന്നാല്‍ ടണല്‍, ഇന്‍ടേക്ക് ഭാഗങ്ങളിലെ ജോലികള്‍ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് ഇതിന്റെ കരാറുകാര്‍. 268.01 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 500 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാകാത്തിനാല്‍ കെഎസ്ഇബിക്ക് പ്രതിദിന നഷ്ടം അരക്കോടിയോളം രൂപയാണ്.
















