ചങ്ങനാശേരി : നട്ടെല്ലുള്ള പ്രസ്ഥാനമായതിനാലാണ് ശബരിമല പ്രശ്നത്തിൽ ആചാരസംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം നില കൊള്ളാൻ എൻഎസ്എസ് തീരുമാനിച്ചതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കേരളത്തിൽ നവോത്ഥാനം നടന്നതിൽ മന്നത്തിന്റെയും,എൻഎസ്എസിന്റെയും പങ്ക് വളരെ വലുതാണ്. എന്നിട്ടാണ് ഇപ്പോൾ ഒരു കൂട്ടർ എൻഎസ്എസിനെ നവോത്ഥാനം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർ ജനിക്കുന്നതിനു മുൻപ് മന്നത്ത് പത്മനാഭൻ അടിത്തറയിട്ട് വളർത്തിയ പ്രസ്ഥാനമാണ് എൻഎസ്എസെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ കേൾക്കില്ലെന്ന എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
സംസ്കാരമുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ഭാഷയാണോ ഇവർ ഉപയോഗിക്കുന്നത്. എൻഎസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്‌ട്രീയ ലാഭത്തിനായി കളവു പറയുന്നവരുമാണ്ഇത്തരം ആളുകൾ. എന്തൊരു ധാർഷ്ട്യമാണ് ഇവരുടെ വാക്കുകൾക്ക്. ശബരിമല യുവതീപ്രവേശ വിധി ഇടതു സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കി ക്ഷേത്രങ്ങൾ നശിപ്പിക്കാൻ വേണ്ടിയാണിത്. വിധിപ്പകർപ്പ് ലഭിക്കുന്നതിനു മുൻപ് വിധി നടപ്പാക്കുമെന്നു പറഞ്ഞത് ഇതിന്റെ തെളിവാണെന്നും സുകുമാരൻ നായർ പറഞ്ഞു.
















