തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തുന്ന ഉപവാസ സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ആരോഗ്യം ക്ഷയിച്ച് ബോധം നഷ്ടപ്പെടുന്നതുവരെ നിരാഹാര സമരം തുടരാനാണ് ഉദ്ദേശ്യമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഇത്രയും ദിവസം നിരാഹാരസമരം നടത്തിയിട്ടും മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതില്‍ ദുഃഖമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നിരാഹാര സമരം നടത്തുന്നത്.
ശബരിമല വിഷയം ജനങ്ങളില്‍ ചര്‍ച്ചയാക്കി പ്രളയബാധിതര്‍ക്ക് സഹായം നല്‍കാതെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതി അംഗവുമായ പി.സി. തോമസ് പറഞ്ഞു. ആരൊക്കെ തളര്‍ത്താന്‍ നോക്കിയാലും സമരക്കാരെ തളര്‍ത്താനാകില്ലെന്ന് ബിജെപി തെളിയിച്ചു. സഹനസമരം നടത്തുന്ന ശോഭാ സുരേന്ദ്രന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാണ്, അദ്ദേഹം പറഞ്ഞു.
ഈ സമരം നടത്തിയിട്ടും കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിക്ക് തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ശബരിമല വിഷയത്തിലെ വിധിയുണ്ടായപ്പോള്‍ മുഖ്യമന്ത്രി എടുത്തുചാട്ടം നടത്തി. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടില്ലെന്നു വരെ കോടതിക്ക് പറയേണ്ടിവന്നു. കഴിഞ്ഞ ദിവസം നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവരിലധികവും സ്വമേധയാ എത്തിയവരാണെന്നും തോമസ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന്റെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പുലിവേഷത്തില്‍ പ്രതീകാത്മക പുലിപ്പാലുമായെത്തിയാണ് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചത്. പാളയം രക്തസാക്ഷമണ്ഡപത്തിനു മുന്നില്‍ നിന്ന് പ്രകടനമായാണ് സമരപ്പന്തലില്‍ എത്തിയത്. പുലിപ്പാല്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും പ്രതീകാത്മകമായി കുടിപ്പിച്ചു. പുലിപ്പാല്‍ സമരത്തിന് കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് രാജീവ് ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
















