സാമൂഹികദ്രോഹികള്‍, പുരോഗമനത്തിന് എതിരുനില്ക്കുന്നവര്, നവോത്ഥാന വിരുദ്ധര്‍, മാനവികതയുടെ ശത്രുക്കള്‍… തുടങ്ങി ഒരുപാട് എതിരാളികളെ നിലംപരിശാക്കാനാണ് മതില് പണിതുയര്‍ത്താന്‍ പോകുന്നത്. ഈ മതില് പക്ഷേ, അംഗനമാര്‍ക്ക് മാത്രം അവകാശപ്പെട്ടതാകുന്നു. കാരണം മതിലുപൊളിക്കാനും മതിലുചാടാനും മിടുക്കുള്ളവരത്രെ പുമാന്മാര്‍. എന്നുവെച്ചാല്‍ ആണ്‍സിംഗങ്ങള്‍, പുരുഷ കേസരികള്‍. അവരെ ഇങ്ങനെ മതിലുകെട്ടി നിര്‍ത്താനാവില്ല. അല്ല, പറഞ്ഞുവരുമ്പോള്‍ ഈ മതില് എന്നു പറയുന്നതു തന്നെ സ്ഥിരതയുള്ള ഒരു നിര്‍മ്മിതിയുടെ നല്ല സ്വയമ്പന്‍ പേരല്ലേ? നാഴികക്കു നാല്‍പ്പതുവട്ടം കളം മാറുന്ന, വേഷം മാറുന്നവരെ എങ്ങനെ മതിലില്‍ പങ്കാളികളാക്കും.
ആയതിനാല്‍ അംഗനമാരുടെ സ്വാതന്ത്ര്യാഭിവാഞ്ജയുടെയും സ്വത്വാത്മകദാര്‍ഢ്യത്തിന്റെയും സര്‍വോപരി കെട്ടുറപ്പിന്റെയും ചെല്ലപ്പേരാവുന്നു വനിതാമതില്‍. അതുകൊണ്ടു തന്നെ ഇതിന്റെ ചെല്ലും ചെലവും ബ്രഹ്മസ്വംവഴിയാണ്. കൈയാളുമാരും കാര്യസ്ഥന്മാരും അതിന്റെ വഴികളൊക്കെ നോക്കിവെച്ചിട്ടുണ്ട്.
ശബരിമലയിലെ ആചാരവിരുദ്ധതക്കെതിരെ അഭിമാനബോധമുള്ള അമ്മപെങ്ങന്മാര് പെരുവഴിയിലിറങ്ങി നാമജപത്താല്‍ അന്തരീക്ഷം ശുദ്ധിയാക്കുന്നത് ചിലര്‍ക്ക് പിടിക്കാഞ്ഞതിന്റെ ബാക്കിപത്രമായിരിക്കുകയാണ് വനിതാമതില്‍. ഇങ്ങനെ നാമജപവും ഭജനയുമായി നീങ്ങിയവരെ ചൂണ്ടി ഒരു വിശേഷണവും വന്നു.
കുലസ്ത്രീകള്‍ എന്നത്രേ അത്. നല്ല അര്‍ത്ഥത്തില്‍ എടുക്കുകയാണെങ്കില്‍ അതില്‍ തെറ്റൊന്നും കാണാനാവില്ല. കുലമുള്ള സ്ത്രീകള്‍, കുലത്തില്‍ പിറന്നവര്‍, കുലമഹിമയില്‍ അഭിമാനം കൊള്ളുന്നവര്‍, കുലത്തിനെതിരെയുള്ള അധാര്‍മ്മികതയെ നെഞ്ചൂക്കോടെ എതിരിടാന്‍ കെല്‍പ്പുള്ളവര്‍ എന്നൊക്കെ വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ ഒരമ്പലം നശിച്ചാല്‍ അത്രയും നന്നെന്ന് പറഞ്ഞയാളുടെ അതേ നിലപാടുമായി ഭരണക്കസേരയില്‍ അള്ളിപ്പിച്ചിരിക്കുന്നവരും അവരുടെ ഒത്താശക്കാരും മേല്‍സൂചിത അമ്മപെങ്ങന്മാരെ അപമാനിച്ചുകൊണ്ടാണ് കുലസ്ത്രീകള്‍ എന്നു വിളിച്ചത്. കുലത്തെക്കുറിച്ച് ബോധ്യമുള്ളവരായതുകൊണ്ട് ദൈവനാമത്തില്‍ അവരത് ക്ഷമിച്ചു. ആ ക്ഷമയില്‍ ഭക്തി പ്രഹര്‍ഷത്തിന്റെ പരിപൂതമായ തുടിപ്പുകളാണ് അവര്‍ അനുഭവിച്ചത്.
അതേസമയം ആചാരവിരുദ്ധത തങ്ങളുടെ ജന്മാവകാശമാണെന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് മതിലുകെട്ടാനിറങ്ങിയവര്‍ക്കും ഒരു പേരു വേണ്ടേ? നാമജപത്തിനും ശരണംവിളിക്കും രംഗത്തിറങ്ങിയവരെ കുലസ്ത്രീകള്‍ എന്നാണ് വിളിക്കുന്നതെങ്കില് മതില്‍സ്ത്രീകള്‍ എന്ന് മതില്‍നിര്‍മ്മാണക്കാരെയും വിളിക്കാമല്ലോ. വനിതകളുടെ സ്വത്വാത്മകബോധത്തെ ഊട്ടിയുറപ്പിക്കാനുള്ള ഔദ്യോഗിക രാജസൂയമായി വനിതാമതില്‍ മാറുമ്പോള്‍ മതില്‍സ്ത്രീകള്‍ എന്ന വിശേഷണം അവര്‍ക്ക് അഭിമാനമല്ലേ? മനുഷ്യവംശം സകലമതിലും തകര്‍ത്ത് പുരോഗമനത്തിന്റെ പ്രകാശതീരങ്ങളിലേക്ക് അടിവെച്ചടിവെച്ചു പോകുമ്പോള്‍ ഇവിടെ മതിലുപണിത് അതൊക്കെ അന്യമാക്കുന്ന പ്രക്രിയയാണല്ലോ നടക്കുന്നത്.
എല്ലാ നവോത്ഥാനനായകരും നേതാക്കളും ദുരാചാരത്തിന്റെ, ദുഷ്ടതയുടെ, അധാര്‍മ്മികതയുടെ, അകല്‍ച്ചയുടെ, അന്യവല്‍ക്കരണത്തിന്റെ മതിലുകള്‍ തകര്‍ക്കാനാണ് ആഹ്വാനം ചെയ്തത്. അത്തരം മതിലുകള്‍ മനുഷ്യരാശിയുടെ അപമാനകരമായ അടയാളങ്ങളായാണ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. മതിലുകെട്ടിയാല്‍ നവോത്ഥാനം വരുകയല്ല ചെയ്യുക. നവോത്ഥാനത്തിന്റെ കിരണങ്ങള്‍ ഗതിമുട്ടിനില്‍ക്കുകയാണുണ്ടാവുക.
പിന്നെ എന്തിനാവും മതില്‍സ്ത്രീകളായി അമ്മ പെങ്ങന്മാരെ ഒരുപാര്‍ട്ടി അപമാനിക്കുന്നത്? ഈ സംശയം തനി സാധാരണക്കാര്‍ക്കു മാത്രമല്ല ഉണ്ടായിരിക്കുന്നത്. വിവരമുള്ള സഖാവായി പലരും വിശേഷിപ്പിക്കുന്ന വേലിക്കകത്തെ സഖാവിനുമുണ്ട് സംശയം. തന്നെക്കാണിച്ച് ജനങ്ങളുടെ കൈയടി വാങ്ങി ഒടുവില്‍ സ്റ്റേജിന്റെ പിന്നാമ്പുറത്തേക്ക് തൊഴിച്ചെറിഞ്ഞതിന്റെ സകലവേദനയും പലിശയും കൂട്ടുപലിശയുമായി തിരിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വനിതാമതില്‍ വരുന്നത്.
പാര്‍ട്ടിക്കുള്ളിലെ വനിതകള്‍ക്ക് മാനം മര്യാദയായി സ്വന്തം പാര്‍ട്ടി ഓഫീസില്‍ പോലും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനെതിരെ ചെറുവിരല്‍ അനക്കുന്നതോപോകട്ടെ, അക്രമിയെ തീറ്റിപ്പോറ്റുകയുമാണ്. ഇതൊക്കെ ചെയ്യുന്ന പാര്‍ട്ടി മതിലുമായി മുന്നോട്ടുപോവുമ്പോള്‍ വേലിക്കകത്തെയും വേലിക്കു പുറത്തെയും സഖാക്കന്മാര്ക്ക് സംശയമുണ്ടാവില്ലേ? അക്രമികള്‍ക്കും പീഡകന്മാര്‍ക്കും സര്‍വതന്ത്രസ്വാതന്ത്ര്യത്തോടെ തങ്ങളുടെ കലാപരിപാടികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനാവുമോ ഈ മതില്? അങ്ങനെ മതില്‍കെട്ടിയാല്‍ ഒന്നും പുറത്തുവരില്ലല്ലോ. അഥവാ മാധ്യമ സിന്‍ഡിക്കേറ്റ് തലനീട്ടാന്‍ തുടങ്ങിയാല്‍ ‘കടക്ക്പുറത്ത്’ എന്ന തനതു മുദ്രാവാക്യം പുറത്തെടുക്കാമല്ലോ.
പ്രളയത്തിന്റെ പേപിടിച്ച ദിനങ്ങളിലുണ്ടായതെല്ലാം മറക്കാന്‍ ഒരു സുവര്‍ണാവസരമാണ് മതിലിലൂടെ കൈവന്നിരിക്കുന്നതെന്ന നിലയിലാണ് രാജാവും പരിവാരങ്ങളും. ഗതിയറ്റ് അലയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം പോലും എത്തിച്ചിട്ടില്ല. രാജാവിന്റെ ഇഷ്ടക്കാര്‍ക്കും ഒത്താശക്കാര്‍ക്കും മാത്രമായി എല്ലാ സഹായങ്ങളും വകമാറ്റപ്പെട്ടു. ആരും സഹായിക്കാനില്ലാത്തവര്‍ ഗതിയും പരഗതിയും കിട്ടാതെ അലയുകയാണ്. അതൊക്കെ വാര്‍ത്തയും ചിത്രവുമായി വന്നാല്‍ ഉണ്ടാകാവുന്ന പുകിലുകളൊക്കെ ഒരു മതില് കെട്ടി നിര്‍ത്തി എന്നതാണ് രാജാവിന്റെ കഴിവ്.
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുവന്നതായതുകൊണ്ട് എന്തിനും ശേഷിയുണ്ട്. വാളിനോട് പണ്ടേ ഇഷ്ടമായതിനാല്‍ ഇടയ്ക്കൊക്കെ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതൊന്നെടുത്ത് ജനത്തെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഏതായാലും കുലസ്ത്രീകളുടെ പാരമ്പര്യവഴി ചോദ്യം ചെയ്ത മതില്‍സ്ത്രീകളും രംഗത്ത് എത്തിക്കഴിഞ്ഞിരിക്കുന്നതിനാല്‍ നവോത്ഥാനം നടവഴികയറി ഉമ്മറത്തെത്തിക്കഴിഞ്ഞു. നിറപറയും നിലവിളക്കും കുലസ്ത്രീകളുടെ ആചാരമായതിനാല്‍ നമുക്ക് നാടു നടുങ്ങുമാറുച്ചത്തില്‍ നാല് മുദ്രാവാക്യം വിളിക്കാം:
മതിലായമതിലെല്ലാം
കെട്ടിവന്നോര്‍
നാണവും മാനവും
തിരിച്ചറിഞ്ഞോര്‍
എബൗട്ടേണ്‍
മനസ്സ് മതിലാക്കി മഞ്ജു-സാറാസ്-എംടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: