പഞ്ചസംസ്ഥാന തെരഞ്ഞെടുപ്പിലെ ഫലം ഏതാണ്ട് എക്സിറ്റ് പോളില്‍ പ്രതിഫലിച്ച വഴിയേ തന്നെയാണ്. രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും കൈയിലുണ്ടായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയ്ക്കുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതേസമയം രാഹുല്‍ഗാന്ധി നേരിട്ട് ചന്ദ്രബാബു നായിഡുവുമായി ഉണ്ടാക്കിയ സഖ്യത്തെ ജനങ്ങള്‍ തൊഴിച്ചെറിഞ്ഞ അനുഭവമാണ് കോണ്‍ഗ്രസിന് തെലങ്കാനയില്‍ സംഭവിച്ചത്. പരാജയങ്ങളില്‍ കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസിന് അല്പം ആശ്വാസം എന്ന നിലയില്‍ മാത്രമെ രാജസ്ഥാന്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് ഫലങ്ങള്‍ കണ്ടുകൂടൂ. മിസോറാമില്‍ അവര്‍ തൂത്തെറിയപ്പെടുകയും ചെയ്തു.
രാജസ്ഥാന് എപ്പോഴും, ഭരിക്കുന്ന കക്ഷിയെ ഉപേക്ഷിച്ച് പ്രതിപക്ഷത്തിന് കൈകൊടുക്കുന്ന സമീപനം വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ അതേ അവസ്ഥ. ഭരണകക്ഷികള്‍ക്കെതിരെ പൊതുവെ ഉണ്ടാകാറുള്ള വികാരമാണ് മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഉയര്‍ന്നത്. എന്നാല്‍ മധ്യപ്രദേശില്‍ അത് അത്രയധികം ബാധിച്ചു എന്ന് പറഞ്ഞുകൂടാ. പല തരത്തിലുള്ള പ്രശ്നങ്ങളാണ് അവിടെ ഭരണകക്ഷിയുടെ ഗതിവേഗത്തിന് തടയിട്ടത്. ഛത്തിസ്ഗഢില്‍ നക്സല്‍ മേഖലയിലെ അതിശക്തമായ നടപടികളും നീക്കങ്ങളും സാധാരണക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ടാവണം. അതിന്റെ പ്രതിഫലനമാണ് അവിടെയുള്ള കോണ്‍ഗ്രസ് മുന്നേറ്റം കാണിക്കുന്നത്. മറ്റൊരുരീതിയില്‍ നോക്കിയാല്‍ ഭരണവിരുദ്ധ വികാരമെന്നതുതന്നെ. എന്നാല്‍ കോണ്‍ഗ്രസ് വിശകലനം ചെയ്യുന്ന തരത്തിലുള്ള ഇടിവൊന്നും ബിജെപിക്ക് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
എന്തുതന്നെയായാലും ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും കണ്ണുതുറന്ന് കാണാനുള്ള ഒട്ടേറെ ഘടകങ്ങള്‍ ഈ ജനവിധിയിലുണ്ട്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലെ ആത്മാര്‍ത്ഥത, കാര്യക്ഷമതയിലെ മുന്നേറ്റം തുടങ്ങിയവ അതില്‍ ചിലതുമാത്രം. അതൊക്കെ ഇനിയുള്ള ദിവസങ്ങളില്‍ ചര്ച്ചാവിഷയമാവുമെന്നത് നിസ്തര്‍ക്കമത്രെ. കാര്യങ്ങള്‍ എങ്ങനെയൊക്കെ മാറി മറിഞ്ഞാലും 2019ലെ ലോകസഭാ തെരഞ്ഞടുപ്പിലേക്ക് അധികം കാലമില്ലാത്തതിനാല്‍ ഈ ഫലങ്ങളൊക്കെ അതിനെ സ്വാധീനിക്കുമോ എന്ന് പറയാനാവില്ല. പലപ്പോഴും സംസ്ഥാനങ്ങളുടെ വികസനവും വികാരവുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുക. ദേശീയ താല്‍പ്പര്യങ്ങളുടെ കാര്യം വരുമ്പോള്‍ ഇത് പാടെ മാറുന്ന കാഴ്ചയാണ് ഇതപ്പര്യന്തമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടുവന്നിട്ടുള്ളത്. അതിന് വിരുദ്ധമായ രാഷ്ട്രീയ ചിത്രങ്ങളൊന്നും പഞ്ചസംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വന്നിട്ടില്ല. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെ വിലയിരുത്താനേ കഴിയൂ. ബിജെപിക്കെതിരെ മഹാസഖ്യത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് അതിജീവനത്തിന് ഒരവസരം കിട്ടിയെന്ന് വേണമെങ്കില്‍ കരുതാവുന്നതുമാണ്.
എങ്ങനെയായാലും ലോകസഭാ തെരഞ്ഞെടുപ്പ് ഈസി വാക്കോവര്‍ ആവില്ലെന്ന് കേന്ദ്രഭരണകക്ഷിക്ക് മനസ്സിലാക്കാന്‍ പര്യാപ്തമായ ഫലങ്ങളാണ് വന്നിരിക്കുന്നത്. ജനവികാരങ്ങളെ എങ്ങനെ കാണണമെന്നും എത്രമാത്രം അതിനൊപ്പം നില്‍ക്കണമെന്നും അറിയാനുള്ള ഒരു പരീക്ഷണമായി ഈ ഫലങ്ങള്‍ എടുക്കണം. ജനാധിപത്യമൂല്യങ്ങള്‍ അങ്ങേയറ്റം സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും പുരോഗതിയും കൈവരിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്. അതിന് ഇടിവ് തട്ടാതിരിക്കാന്‍ ഇത്തരം വിധികള്‍ ഓര്‍മ്മയിലുണ്ടാവണം എന്നേയുള്ളൂ. ജനാധിപത്യ സംവിധാനത്തില്‍ ആത്യന്തികവിധി ജനങ്ങളുടെ കൈയിലാണെന്ന തിരിച്ചറിവിന് അടിവരയിടുന്ന ഒരു തെരഞ്ഞെടുപ്പുഫലം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: