കൊച്ചി: മാരക രോഗങ്ങള്‍ ഉള്‍പ്പെടെ കൊടിയ ദുരന്തങ്ങളില്‍ വലയുന്നവരെ സഹായിക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ഇത്തരത്തിലുണ്ടാകുന്ന കടം മൂലം തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ പിന്തുണയ്‌ക്കാന്‍ പദ്ധതിയുണ്ടോ എന്ന് സര്‍ക്കാര്‍ രണ്ടാഴ്ചയ്‌ക്കകം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്‌പാത്തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കൊടിയ ദുരന്തമനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ സാമ്പത്തിക സഹായം തേടുന്നവരുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ സര്‍വ സാധാരണമാണ്. ഇത്തരം ചിത്രങ്ങളും വാര്‍ത്തകളും ഹൃദയഭേദകമാണ്. ചികിത്സാച്ചെലവിന് പണം തികയാതെ വരുന്നതോടെ അക്ഷരാര്‍ഥത്തില്‍ ഇത്തരക്കാര്‍ തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ടി വരുന്ന സാഹചര്യമാണെന്നും കോടതി പറഞ്ഞൂ.
തന്റെ മക്കളുടെ ചികിത്സയ്‌ക്കു വേണ്ടിയാണ് വായ്‌പയെടുത്തത്. ഗുരുതര രോഗബാധിതരായ മക്കള്‍ക്കു വേണ്ടി ഇനിയും പണം വേണ്ടി വരുന്ന സാഹചര്യത്തില്‍ വായ്‌പാക്കുടിശ്ശിക തിരിച്ചടയ്‌ക്കാനാവില്ലെന്നും ജപ്തി ഒഴിവാക്കണമെന്നുമാണ് അലവിയുടെ ഹര്‍ജിയിലെ ആവശ്യം. മലപ്പുറം ജില്ലാ കളക്ടര്‍ വീട് സന്ദര്‍ശിച്ച് രോഗ വിവരങ്ങള്‍ ഉള്‍പ്പെടെ മനസ്സിലാക്കി രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാനും അതുവരെ ജപ്തിയടക്കമുള്ള നടപടികള്‍ നിര്‍ത്തിവെക്കാനും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജി 18 ന് വീണ്ടും പരിഗണിക്കും.
















