വിശ്വാസികളായ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന മത്സരത്തിലാണെന്നു തോന്നുന്നു കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും. പി.കെ. ശ്രീമതിക്കു പിന്നാലെ ഈ തീക്കളിയില്‍ ശശിതരൂരും കടന്നു വന്നപ്പോള്‍ തോന്നിയതാണ്. ഈയുള്ളവന് ഒരു ബുദ്ധിരാക്ഷസനോ സാംസ്കാരിക നായകനോ ഒന്നുമല്ല. ഒരു പാവം പെന്‍ഷന്‍പറ്റിയ പട്ടാളക്കാരന്. പിന്നെ ശശി തരൂരിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ?
എം.ജി. ശ്രീധരന്, തൃശൂര്‍
പുനര്‍ചിന്തനം ആവശ്യം
ക്ഷേത്രഭാരവാഹികള്‍ ഉത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നതിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. മതപരമായ ആചാരവിശ്വാസങ്ങള്‍ക്ക് ഒരു പോറല്‍പോലും ഉണ്ടാകാവുന്ന ഒരു പരിപാടിയും പണ്ടുള്ളവര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നില്ല. ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, പാഠകം, കഥകളി തുടങ്ങിയവക്ക് പ്രാധാന്യവും നല്‍കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ക്ഷേത്രപരിസരത്തിനുതന്നെ അനുയോജ്യമല്ലാത്ത പരിപാടികള്‍ക്കാണ് മുന്‍ഗണനകൊടുത്തു കാണുന്നത്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ കൊള്ളാത്തതും വൃത്തികെട്ടതുമായ പലതും അമ്പലമുറ്റത്ത് അരങ്ങേറുന്നതു കാണുമ്പോള്‍ യഥാര്‍ത്ഥ ഭക്തജനങ്ങള്‍ നെഞ്ചത്തു കൈവച്ചുപോകും.
വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ
പുച്ഛം തോന്നുന്നു
പ്രതിമയുടെയും ചിത്രത്തിന്റെയും പൊതുവായ സ്വത്വം എന്താണ്? പ്രതിമ ഹറാമും ചിത്രം ഹലാലുമാണൊ? തിരൂര്‍ റയില്‍വേ സ്റ്റേഷനിലെ വാഗണ്‍ട്രാജഡി ചിത്രവിവാദം ഈ സംശയം ഉയര്‍ത്തുന്നു. മുന്‍പ് തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ചന്റെ പ്രതിമ സ്ഥാപിക്കുന്നത് അന്ന് തിരൂര്‍ മുനിസിപ്പാലിറ്റി ഭരിച്ചിരുന്ന ലീഗ് അനുവദിച്ചിരുന്നില്ലല്ലോ? സിപിഎം, ലീഗിന്റെ കൂട്ടുകക്ഷിയായ കോണ്‍ഗ്രസ് എന്നിവര്‍ അന്ന് മൗനംപാലിച്ചു. ഇപ്പോള്‍ വാഗണ്‍ട്രാജഡി ചിത്രം റയില്‍വേ സ്റ്റേഷനില്‍നിന്നു മായ്ച്ചുകളഞ്ഞതിനെതിരെ പ്രസ്തുത കക്ഷികള്‍ പ്രത്യേകിച്ചു മുസ്ലിം ലീഗ് ഉറഞ്ഞുതുള്ളുമ്പോള്‍ തികഞ്ഞ പുച്ഛമാണ് തോന്നുന്നത്.
വഞ്ചിയൂര്‍ ശശി, തിരൂര്‍
ദുര്യോധന വിജയന്
മഹാഭാരത യുദ്ധത്തിനു കാരണം ദുര്യോധനന്റെ അഹങ്കാരമാണെന്ന് പുരാണകഥകളിലൂടെ മനസ്സിലാക്കാം. ഇന്ന് കേരളം ഭരിക്കുന്നത് ഇത്തരത്തിലുള്ള ദുര്യോധനാദികളാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട യാതൊരു ഗുണമേന്മയും ഇല്ലാത്ത ഒരു ദുര്യോധനനാണ് ഇന്ന് നമ്മേ ഭരിക്കുന്നത്.
ഹിന്ദുക്കള്‍ ഉള്‍പ്പെടെ വിവിധ മതങ്ങളില്‍പ്പെട്ട ജനങ്ങളെ ഭരിക്കുന്ന ഭരണാധികാരി ഹൈന്ദവ ആചാരങ്ങളെ മാത്രം എതിര്‍ക്കാന്‍ അഹങ്കാരത്തോടെ നിലകൊള്ളുന്നു. ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും കുറിച്ച് ഒന്നും അറിയാത്തവര്‍ എന്തിനാണ് ഇക്കാര്യത്തില്‍ മര്‍ക്കടമുഷ്ടി കാണിക്കുന്നത്?
ഈ ദുര്യോധനസഭയിലെ പല മന്ത്രിപുംഗവന്മാരും മണ്ടന്‍ പ്രസ്താവന നടത്തുന്നത് കൂട്ടത്തിലുള്ളവരുടെ കയ്യടികിട്ടുന്നതിന് വേണ്ടി മാത്രമാണെന്നു മനസ്സിലാക്കണം.
-ബി. ശ്രീകുമാരന്‍ നായര്‍, നെയ്യാറ്റിന്‍കര
അപ്പുറത്തെ പറമ്പില്‍ കയറി പെരുമ്പറ മുഴക്കേണ്ട
ഹിന്ദുമതത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെ ആ മതത്തിനുള്ളില്‍ നിന്നുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ ഫലങ്ങളുമാണ് കേരള ഹിന്ദുനവോത്ഥാനം. ഈ ആചാര്യന്മാര് ഒരിക്കലും ഹിന്ദുത്വമൂല്യങ്ങളെ തള്ളിപ്പറയുകയോ ആ മതത്തില്‍ നിന്ന് പുറത്തുപോകുകയോ ചെയ്തിട്ടില്ല.
ഈ മതാചാര്യന്മാരുടെ അതേ രീതിയിലുള്ള പിന്തുടര്ച്ചക്കാര് പിന്നീട് ആ മതത്തിനുള്ളില്‍ ഉണ്ടാകാതെ പോയതുകൊണ്ടുകൂടിയാണ് ഹിന്ദുമത വിശ്വാസികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഒഴുകിയത്. അതേ സമയം നവോത്ഥാനങ്ങള്‍ നടക്കാത്ത മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വേണ്ടത്ര ആളെ കിട്ടിയതുമില്ല. ആ മതങ്ങളില്‍ നിന്നുള്ളവരെ ഇപ്പോഴും തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി നിര്‍ത്തേണ്ടിവരുന്ന ഗതികേടിലാണ് പാര്‍ട്ടി. ജോയ്സ് ജോര്‍ജ്ജും, സെബാസ്റ്റിയന്‍പോളും, കെ.ടി ജലീലും, ഹുസൈന് രണ്ടത്താണി തുടങ്ങിയ ഒരു നീണ്ട നിരതന്നെ ഈ ഗണത്തിലുണ്ട്.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട് എല്ലാപേരും ഇതിനകത്ത് കേറൂ എന്ന് ക്ഷണിക്കുമ്പോള്‍ അഹിന്ദുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് നീതിയല്ല. ഇത്തരത്തിലുള്ള പഴയ മനസ്സ് ഉപേക്ഷിക്കാത്തിടത്തോളം കാലം മറ്റുള്ളവര്‍ അവിടെയുണ്ടാകുന്ന പുരോഗമനപരമായ മാറ്റങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ടേയിരിക്കും. ഒരു മതത്തിനുള്ളില്‍ അവര്‍ നടത്തിയ നവോത്ഥാനങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുകയും ആ മതത്തിനുള്ളിലെ പോരായ്മകളെ പെരുപ്പിച്ചുകാണിച്ചുകൊണ്ട് വളര്‍ച്ച നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഉചിതമല്ല. അത് പാര്‍ട്ടിവളര്‍ത്താനുള്ള തന്ത്രം മാത്രമാണ്.
എം. ജോണ്സണ് റോച്ച്, ചൊവ്വ
നന്ദി ആരോട് ചൊല്ലേണ്ടൂ!
കേരളക്കരയില്‍ കുറച്ചു നാളുകളായി കണ്ടുവരുന്ന നാമജപയാത്രകളും ഹിന്ദുവിന്റെ ജാതിഭേദമില്ലാതെയുള്ള സംഘടിതശക്തിയും കാണുമ്പോള്‍ നന്ദി ആരോട് ചൊല്ലേണ്ടു എന്നു തോന്നി പോകുന്നു. സുപ്രീംകോടതിയോടോ, അതോ പിണറായി വിജയനോടോ അതും അല്ല നമ്മുടെ അയ്യപ്പനോടോ? ഹരിഹരപുത്രനായി ജനിച്ച് ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരിയായി കുടികൊള്ളുന്ന അയ്യപ്പനെ ഏതു രീതിയില്‍ കേരള ജനത കാണുന്നു എന്ന് ഇതിനകം നമ്മുടെ മുഖ്യമന്ത്രി മനസ്സിലാക്കി കാണുമല്ലോ?
കോടിക്കണക്കിന് മറ്റു സംസ്ഥാനക്കാരുടെ പണം കിട്ടുന്നതുകൊണ്ട് ഇവിടത്തെ എത്ര അമ്പലങ്ങളിലെ ജീവനക്കാര്‍ ജീവിച്ചുപോകുന്നു. എത്രപേര്‍ക്ക് തൊഴിലുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ ഒരു അമ്പലത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാന്‍ എത്ര രൂപ ചെലവാക്കി? ഇത് പ്രളയത്തില്‍ മുങ്ങിയവര്‍ക്ക് ചെലവാക്കിയെങ്കില്‍ എത്ര നന്നായേനെ. എത്രയോ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഇതൊന്നും കാണാതെയാണോ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ നടക്കുന്നത്?
ജലജ, കരിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: