കൊച്ചി: ശബരിമലയില്‍ യഥാര്‍ഥ ഭക്തര്‍ക്കോ, മാധ്യമങ്ങള്‍ക്കോ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഇവരെ തടയാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയിലെ മാധ്യമ വിലക്കിനെതിരെ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നുവെന്നു സര്‍ക്കാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ടി. നാരായണന്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ചത് മാധ്യമപ്രവര്‍ത്തകരുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചിരുന്നു. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ചില മതമൗലികവാദ വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാമജപത്തിന്റെ മറവില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രതിഷേധിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഇവര്‍ക്ക് ഒരവകാശവും ഇല്ലെന്നിരിക്കെ പ്രതിഷേധക്കാരുടെ നടപടി നിയമവിരുദ്ധമാണ്.
കഴിഞ്ഞ ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്ന അതിക്രമ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ചിത്തിര ആട്ടവിശേഷത്തിനായി അഞ്ച്, ആറ് തീയതികളില്‍ നട തുറക്കുമ്പോള്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറാന്‍ സാദ്ധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രതിഷേധ സമരങ്ങള്‍ തടയാനും യഥാര്‍ഥ വിശ്വാസികള്‍ക്ക് ദര്‍ശനം സുഗമമാക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി കാര്യങ്ങള്‍ നടത്താനാവുമെന്നുമൊക്കെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്, വിശദീകരണത്തില്‍ പറയുന്നു.
















